ജന്മദിന നടത്തിപ്പുകാരന് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം; ഗൗരിയമ്മയുടെ ജെ.എസ്.എസ് വീണ്ടും പിളര്‍പ്പിലേക്ക്?

ഇടത് സര്‍ക്കാറില്‍ ജെ.എസ്.എസിന് ലഭിച്ച ഏക കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുളള നിയമനമാണ് ജെ.എസ്.എസില്‍ വീണ്ടും പൊട്ടിതെറിക്ക് കാരണമായിരിക്കുന്നത്. പിന്നോക്ക വികസന കോര്‍പ്പറേഷന്‍ സ്ഥാനമാണ് ജെ.എസ്.എസിന് സിപിഎം നല്‍കിയിരിക്കുന്നത്. ഇതില്‍ ഗൗരിയമ്മ നിര്‍ദ്ദേശിച്ചത് സംഗീത് ചക്രവര്‍ത്തിയെയാണ്. പാര്‍ട്ടി പദവികളൊന്നും വഹിക്കാത്ത പാര്‍ട്ടിയുമായി യാതൊരു ബന്ധമോ ഇല്ലാത്ത സംഗീത് ചക്രവര്‍ത്തിക്ക് സ്ഥാനം നല്‍കിയതോടെയാണ് പാര്‍ട്ടിക്കുളളില്‍ മുറുമുറുപ്പ് തുടങ്ങിയത്. ഇത് ഇപ്പോള്‍ ഒരു പിളര്‍പ്പിന്റെ വക്കോളം എത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രസിഡന്റ് പോലും അറിയാതെയാണ് പുതിയ നിയമനം. ഗൗരിയമ്മയോടെ ജന്‍മദിനാഘോങ്ങളുടെ നടത്തിപ്പു മാത്രമാണ് ഇയാക്കുളള യോഗ്യതയെന്ന് ജെ.എസ്.എസുകാര്‍ ആരോപിക്കുന്നു. വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന കാരണം പറഞ്ഞ് യു.ഡി.എഫില്‍ നിന്നു പുറത്തു വന്ന ഗൗരമ്മയുടെ പാര്‍ട്ടിയെ ഇതുവരെ എല്‍.ഡിഎഫില്‍ എടുത്തിട്ടില്ല. പുറത്തു നിന്നുളള സഹകരണമാണ് സിപിഎം നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് കൊണ്ട് ഗൗരിയമ്മ തൃപ്തിപ്പെടുകയും ചെയ്തു. കൂടുതല്‍ സ്ഥാനങ്ങള്‍ സര്‍ക്കാറില്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ കഴിയില്ലന്ന് ഇടത് മുന്നണി അറിയിച്ചു കഴിഞ്ഞു. ഇതോടെ ജെ.എസ്.എസ് തളര്‍ന്ന അവസ്ഥയാണ്. അണികളെ യോജിപ്പിക്കാനോ കീഴ്ഘടകങ്ങളെ പ്രവര്‍തക്തന സജ്ജമാക്കനേ നേതൃത്വത്തിന് കഴിയുന്നില്ല. പ്രയാധിക്യം മൂലം ഗൗരിയമ്മയ്ക്കും പാര്‍ട്ടിയുടെ കാര്യത്തില്‍ താത്പര്യമില്ലെന്നാണ് സൂചന. ജെ.എസ്.എസ് മുന്‍ പ്രസിഡന്റ് രാജന്‍ബാബുവിന്റെ നേതൃത്വത്തലുളള ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഇപ്പോള്‍ എന്‍.ഡി.എയ്ക്ക് ഒപ്പമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കിയുളള പ്രവര്‍ത്തകര്‍ കൂടി പോകുന്നതോടെ ജെ.എസ്.എസ് എന്ന പാര്‍ട്ടി ഗൗരിയമ്മ മാത്രമായി ഒതുങ്ങും.