ഭര്‍ത്താവിനേയും നാലു മക്കളേയും കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

പി.പി. ചെറിയാന്‍

അറ്റ്‌ലാന്റാ: ഭര്‍ത്താവിനേയും 10 വയസ്സിന് താഴെയുള്ള നാലു കുട്ടികളേയും കുത്തി കൊലപ്പെടുത്തിയ 33 വയസ്സുള്ള ഇസബെല്‍ മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ ജൂലൈ 5 വ്യാഴാഴ്ചയായിരുന്നു സംഭവം. അഞ്ചാമത്തെ കുട്ടിയെ ഗുരുതര പരുക്കുകളോടെ ലോക്കല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈയ്യിടെ മെക്‌സിക്കോയില്‍ താമസിക്കുന്ന ഇസബെലിന്റെ പിതാവ് മരണപ്പെട്ടിരുന്നു. പിതാവിന്റെ മരണശേഷം മാനസിക തകര്‍ച്ചയിലായിരുന്നു ഇസബെല്‍ എന്നു പറയപ്പെടുന്നു.ഒരു മാസം മുമ്പാണ് ഇവരുടെ കുടുംബം ഇല്ലിനോയിസില്‍ നിന്നും അറ്റ്‌ലാന്റയില്‍ നിന്നും 35 മൈല്‍ അകലെയുള്ള ലോഗന്‍ വില്ലിയിലേക്ക് താമസം മാറ്റിയത്.

അറസ്റ്റ് ചെയ്ത ഇസബെലിനെ യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തുവരുന്നു. കൊല്ലപ്പെട്ട എല്ലാവരുടേയും പേരു വിവരം പൊലീസ് പരസ്യപ്പെടുത്തി. 33 വയസുള്ള മാര്‍ട്ടിന്‍ റൊമിറ്റായിരുന്നു ഭര്‍ത്താവ്. ഇവരുടെ കുടുംബത്തെക്കുറിച്ച് അയല്‍വാസികള്‍ക്ക് നല്ല അഭിപ്രായമായിരുന്നു.