കോണ്‍ഗ്രസ് ശ്രമിക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കാന്‍:മോദി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുന്നു. കോണ്‍ഗ്രസും ഇടതുപക്ഷവുമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്നും മോദി ആരോപിച്ചു.

നുഴഞ്ഞുകയറ്റക്കാരെ കോണ്‍ഗ്രസ് വോട്ടുബാങ്കാക്കിവച്ചു. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയത് നുഴഞ്ഞുകയറ്റക്കാരെ ഉപയോഗിച്ചാണെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച.

സര്‍വകലാശാലകളിലെ നടപടി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. സംയുക്ത പ്രക്ഷോഭവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

എന്നാല്‍ പൗരത്വനിയമഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ ശിവസേനയില്ല. പ്രതിപക്ഷ സര്‍വകക്ഷിസംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം. പൗരത്വനിയമഭേദഗതി നിയമത്തില്‍ വ്യത്യസ്ത അഭിപ്രായം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമം നടപ്പാക്കുമോയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കും.