ജാമിയയിലെ പൊലീസ് നടപടി ജാലിയന്‍ വാലാബാഗിന് സമാനം: ഉദ്ധവ് താക്കറെ

ജാമിയയിലെ പൊലീസ്‌ നടപടി ജാലിയന്‍ വാലാബാഗിന് സമാനമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് തക്കറെ. വിദ്യാര്‍ത്ഥികള്‍ യുവ ബോംബാണെന്നും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണമെന്നും താക്കറെ പറഞ്ഞു.

‘ജാമിയ മില്ലിയ സർവകലാശാലയിൽ നടന്ന പൊലീസ് അതിക്രമം കാണുമ്പോൾ എനിക്കോർമ വരുന്നത് ജാലിയൻ വാലാബാഗിലെ വെടിവയ്പ്പാണ്. യുവശക്തി എന്നത് ഒരു ബോംബാണ്. അത് നിർവീര്യമാക്കാൻ കഴിയില്ല.’– മഹാരാഷ്ട്ര നിയമസഭയിലെ പ്രസംഗത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബിജെപി നയത്തെ താക്കറെ വിമർശിച്ചു.

അതേസമയം ജാമിയ മിലിയ സര്‍വകലാശാലയിലെയും അലിഗഢ് മുസ്ലീം സര്‍വകലാശാലയിലെയും പൊലീസ് നടപടിയില്‍ പരാതി അറിയിക്കാന്‍ പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച.

സര്‍വകലാശാലകളിലെ നടപടി അവസാനിപ്പിക്കാന്‍ രാഷ്ട്രപതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. പൗരത്വ ഭേദഗതി നിയമം മരവിപ്പിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കും. സംയുക്ത പ്രക്ഷോഭവും പ്രതിപക്ഷം ആലോചിക്കുന്നുണ്ട്.

അതേസമയം പൗരത്വനിയമഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ ശിവസേനയില്ല. പ്രതിപക്ഷ സര്‍വകക്ഷിസംഘത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ശിവസേനയുടെ തീരുമാനം. പൗരത്വനിയമഭേദഗതി നിയമത്തില്‍ വ്യത്യസ്ത അഭിപ്രായം ശിവസേന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ പൗരത്വ നിയമം നടപ്പാക്കുമോയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തീരുമാനിക്കും.