വെറസിനെ അവസാനിപ്പിക്കുക തന്നെയാണ് ലക്ഷ്യം, എന്നാല്‍ അതിന് മുമ്പ് യുഎസില്‍ സ്ഥിതി കൂടുതല്‍ വഷളാവും; മുന്നറിയിപ്പുമായി ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് പിടിയിലായ അമേരിക്കയുടെ അവസ്ഥ കൂടുതല്‍ വഷളാവുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറ്റ്ഹൗസില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തിന്റെ തെക്കന്‍ ഭാഗങ്ങളില്‍ കോവിഡ് വ്യാപിക്കുന്നതായും ട്രംപ് അറിയിച്ചു.

കൊറോണവൈറസ് പ്രതിസന്ധി യുഎസില്‍ മെച്ചപ്പെടുന്നതിന് മുമ്പായി കൂടുതല്‍ വഷളാകുമെന്നാണ് ട്രംപ് പറഞ്ഞത്. ‘മറ്റുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍ മെച്ചപ്പെടുന്നതിന് മുമ്പ് ഇത് വളരെ മോശമാകും’ എന്നാണ് ട്രംപ് വാര്‍ത്ത സമ്മേളനത്തിനിടെ പറഞ്ഞത്.

രാജ്യത്തിന്റെ ചില മേഖലകളില്‍ കോവിഡ് പ്രതിരോധം മികച്ച രീതിയില്‍ നടക്കുന്നതായും ട്രംപ് അറിയിച്ചു. ‘ഞാന്‍ എല്ലാവരോടുമായി പറയുന്നു, നിങ്ങള്‍ക്ക് സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്തപ്പോള്‍ മാസ്‌ക് ധരിക്കുക. നിങ്ങള്‍ മാസ്‌ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അതിന് ചില ഫലങ്ങളുണ്ട്. മാസ്‌കിന്റെ പ്രയോജനം പരമാവധി നാം ഉപയോഗപ്പെടുത്തണം’, ട്രംപ് പറഞ്ഞു.

യുഎസില്‍ കൊറോണയെ തടയും. വൈറസിനെ കൈകാര്യംചെയ്യുക മാത്രമല്ല അത് അവസാനിപ്പിക്കുക തന്നെയാണ് ലക്ഷ്യം. വാക്‌സിനുകള്‍ വരാന്‍ പോകുന്നു. പലരും വിചാരിച്ചതിനേക്കാളും വേഗത്തിലാണ് വാക്‌സിന്‍ വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.