സാമ്പത്തിക തട്ടിപ്പ്: പത്തനംതിട്ട തറയില്‍ ഫിനാന്‍സ് ഉടമ സജി സാം പോലീസില്‍ കീഴടങ്ങി

    പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന തറയില്‍ ഫിനാന്‍സ് ഉടമ സജി സാം പോലീസില്‍ കീഴടങ്ങി. ബുധനാഴ്ച ഉച്ചയോടെയാണ് സജി സാം പത്തനംതിട്ട ഡിവൈ.എസ്.പി. ഓഫീസില്‍ എത്തി കീഴടങ്ങിയത്. എല്ലാവരുടെയും പണം തിരിച്ചുനല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

    പത്തനംതിട്ട തറയില്‍ ഫിനാന്‍സ് ഉടമയായ സജി സാം നിക്ഷേപകരില്‍നിന്ന് ഏകദേശം 50 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. കഴിഞ്ഞദിവസങ്ങളില്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഒട്ടേറെ നിക്ഷേപകരാണ് പരാതി നല്‍കിയത്. പരാതികള്‍ ഉയര്‍ന്നതോടെ സജി സാം കുടുംബവുമായി ഒളിവില്‍പോവുകയായിരുന്നു. സജിസാമിനെ കണ്ടെത്താന്‍ ലുക്ക്ഔട്ട് നോട്ടീസടക്കം പുറപ്പെടുവിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയിരിക്കുന്നത്.

    അടൂരിലും 18 കേസുകള്‍

    തറയില്‍ ഫിനാന്‍സിനെതിരേ അടൂര്‍ സ്റ്റേഷനില്‍ ഇതുവരെ 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ലഭിച്ച പരാതികള്‍ പ്രകാരം രണ്ടുകോടി രൂപ നിക്ഷേപകര്‍ക്ക് ലഭിക്കാനുള്ളതായി അടൂര്‍ സി.ഐ. ബി.സുനുകുമാര്‍ പറഞ്ഞു.

    ഓമല്ലൂരില്‍ പ്രധാനകേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന തറയില്‍ ഫിനാന്‍സിന് അടൂര്‍ കെ.എസ്.ആര്‍.ടി.സി.ജങ്ഷനു സമീപവും ശാഖയുണ്ടായിരുന്നു. ഇവിടെ പണം നിക്ഷേപിച്ചവരാണ് പരാതിക്കാരില്‍ ഏറെയും. കഴിഞ്ഞദിവസം അടൂര്‍ സി.ഐ.യുടെ നേതൃത്വത്തില്‍ അടൂരിലെ ശാഖയില്‍ തെളിവ് ശേഖരണം നടത്തി.

    സ്ഥാപനത്തിലെ ജീവനക്കാരെ വിളിച്ചു വരുത്തിയാണ് ശാഖ തുറന്നത്. രണ്ടര മണിക്കൂറുകളോളം പരിശോധന നീണ്ടു നിന്നു. എസ്.ഐ.മാരായ സുരേന്ദ്രന്‍ പിള്ള, ബിജു ജേക്കബ്, വനിതാ പോലീസ് ഉദ്യോഗസ്ഥരായ റഷീദ, ജലജ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു