അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രദർശന വിപണന കേന്ദ്രം രണ്ടു വർഷത്തിനുള്ളിൽ

എറണാകുളം: കേരളത്തിൽ വരുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്‌സിബിഷൻ കം ട്രേഡ് സെന്ററിൻ്റെയും കൺവെൻഷൻ സെന്ററിൻ്റെയും കാക്കനാടുള്ള നിർമ്മാണ ഭൂമി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദർശിച്ചു. രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. രണ്ടു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 30 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ട വികസനത്തിനായുള്ള സ്ഥലം മാറ്റിവയ്ക്കും. ഇതുവഴി കേരളത്തിലെ മുഴുവൻ എം.എസ്.എം.ഇ കൾക്കും തങ്ങളുടെ ഉല്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വില്പന നടത്തുന്നതിനുമുള്ള അവസരം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ വകുപ്പിന്റെ അഭിമാന പദ്ധതികളിലൊന്നായാണ് ഇത് രൂപപ്പെടുത്തുന്നത്. കേരളത്തിലെ വ്യവസായങ്ങൾക്കും പരമ്പരാഗത മേഖലയ്ക്കും കാർഷിക രംഗത്തിനും പുത്തൻ ഉണർവ് പകരാൻ പ്രദർശന വിപണന കേന്ദ്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായികൾക്കും മറ്റു മേഖലകളിലുള്ളവർക്കും പ്രയോജനകരമായ വിധത്തിൽ പ്രദർശനം സംഘടിപ്പിക്കാനും അന്താരാഷ്ട്ര വിപണി ഉൾപ്പെടെ നേടിയെടുക്കുന്നതിനും ഈ വേദി സഹായകരമാകും. കാക്കനാട് ഇതിനായി 15 ഏക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

നിലവിൽ 30 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രദർശന വിപണന കേന്ദ്രത്തിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ വ്യത്യസ്ത മേഖലകളെ ഉൾപ്പെടുത്തി പ്രദർശനവും വിപണന മേളയും സംഘടിപ്പിക്കുന്നതിന് ഒരു വാർഷിക കലണ്ടർ തയ്യാറാക്കാനാവും. സ്ഥിരമായി പ്രദർശന വിപണന മേളകൾ സാധ്യമാകുന്നതോടെ ദേശീയ, അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധ നേടാനും ഉത്പന്നങ്ങൾക്ക് വിശാലമായ വിപണി കണ്ടെത്താനും സാധിക്കും. ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷന്റെ ന്യൂഡൽഹിയിലെ പ്രദർശന വിപണന കേന്ദ്രത്തിന്റെ മാതൃകയിലാവും കൊച്ചിയിലും കേന്ദ്രം ഒരുക്കുക.

18 – 24 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. റീട്ടെയിൽ വ്യാപാരികളെക്കൂടി വാണിജ്യ മിഷന്റെ പരിധിയിൽ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ ഉത്പാദകർ, വിതരണക്കാർ, വ്യാപാരികൾ എന്നിവരുടെ ഏകോപനം സാധ്യമാകും. കരകൗശലം, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലയ്ക്ക് ഊന്നൽ ലഭിക്കുകയും ചെയ്യും.

അഗ്രികൾച്ചർ പ്രൊഡ്യൂസ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് കാർഷിക ഉത്പന്നങ്ങളുടെയും മറൈൻ പ്രോഡക്ട്‌സ് എക്‌സ്‌പോർട്ടേഴ്‌സ് ഡെവലപ്‌മെന്റ് ഏജൻസിയുമായി ചേർന്ന് സമുദ്രോത്പന്നങ്ങളുടെയും കയറ്റുമതി പ്രോത്‌സാഹിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള ബി 2 ബി പോർട്ടൽ ബി 2 സി ആയി ഉയർത്തുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കിൻഫ്ര എം.ഡി. സന്തോഷ് കോശി തോമസ് , സെൻട്രൽ സോണൽ ഹെഡ് അമ്പിളി ടി.ബി, കെ.ഇ.ബി.ഐ.പി. സി. ഇ. ഒ നികാന്ത് എന്നിവരും സന്നിഹിതരായിരുന്നു.