ശബരിമല സ്ത്രീ പ്രവേശനം;വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനം: സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. പൊതു ക്ഷേത്രമാണെങ്കില്‍ എല്ലാവര്‍ക്കും ആരാധന നടത്താന്‍ കഴിയണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പൊതു ക്ഷേത്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അതേസമയം,ഭരണസമിതി  സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം, പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നുവെന്ന് കേരളം വ്യക്തമാക്കി.

ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തോട്ടുകൂടായ്മയായി കാണണമെന്നും വാദം. ആരാധനയ്ക്ക് സ്ത്രീക്കും പുരുഷനും തുല്ല്യ അവകാശമാണ് ഉള്ളതെന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി. അതേസമയം, കേരളത്തിനെതിരെ കോടതി വിമര്‍ശനം അറിയിച്ചു. കേരളം അടിക്കടി നിലപാട് മാറ്റുന്നുവെന്നും ഇത് നാലാം തവണയാണ് കേരളം നിലപാട് മാറ്റുന്നതെന്നും സുപ്രീം കോടതി പറഞ്ഞു.

അതേസമയം, സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും അതിനാല്‍ തന്നെ ഭരണകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഈ വിഷയത്തില്‍ സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

സുപ്രീംകോടതിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച ഹര്‍ജിയില്‍ ഭരണഘടനാ ബെഞ്ചാണ് വാദം കേള്‍ക്കാന്‍ തുടങ്ങിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഡി.ശെവ.ചന്ദ്രചൂഡ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വാദം ഉയര്‍ത്തിയെങ്കിലും ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ നിരത്തി കോടതിക്ക് ബോധ്യമാകുന്ന രീതിയില്‍ തെളിയിക്കണമെന്നും സുപ്രീംകോടതി നിലപാട് എടുത്തു.