മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രശംസിച്ച് എല്‍.കെ അദ്വാനി

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയെ പ്രശംസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി. നാഗ്പുരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലേക്കുള്ള ക്ഷണം സ്വീകരിച്ച് പങ്കെടുത്തതിനാണ് എല്‍.കെ അദ്വാനിയുടെ പ്രശംസ. പ്രണബ് മുഖര്‍ജിയെ മാത്രമല്ല അദ്ദേഹത്തെ പരിപാടിയിലേക്കു ക്ഷണിച്ച ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവതിനെയും അദ്വാനി പ്രശംസിച്ചു.

പ്രത്യയശാസ്ത്രപരമായ വ്യത്യസ്തതകള്‍ക്കും സമാനതകള്‍ക്കും അതീതമായ ആശയസംവാദത്തിന്റെ ഉദാഹരണമാണ് ഇതെന്നാണ് അദ്വാനി ചൂണ്ടിക്കാട്ടുന്നത്. മോഹന്‍ ഭഗവതിന്റെയും പ്രണബിന്റെയും കാഴ്ചപ്പാടുകള്‍ തമ്മിലുള്ള പൊരുത്തവും സമാനതയും എടുത്തുപറഞ്ഞുകൊണ്ടായിരുന്നു അദ്വാനിയുടെ അഭിനന്ദനം. ഇന്ത്യന്‍ ദേശീയതയുടെ ശ്രേഷ്ഠമായ ആശയങ്ങളും ആദര്‍ശങ്ങളും വിവരിച്ചുകൊണ്ട് പ്രണബ് നടത്തിയ പ്രസംഗം സമകാലിക ഇന്ത്യയുടെ ചരിത്രത്തില്‍ പ്രധാന സംഭവമാണെന്നും അദ്വാനി പറഞ്ഞു.

തുറന്ന മനസ്ഥിതിയുടെയും പരസ്പര ബഹുമാനത്തിന്റെയും അടിസ്ഥാനത്തിലുള്ള ആശയവിനിമയങ്ങള്‍ സഹിഷ്ണുതയും സഹവര്‍ത്തിത്വവും വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇന്ത്യയുടെ പൊതുവായ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതിന് സഹിഷ്ണുത നിറഞ്ഞ ആശയങ്ങള്‍ ഇക്കാലത്ത് വേണമെന്നും അദ്വാനി കൂട്ടിച്ചേര്‍ത്തു. പൊതുപ്രവര്‍ത്തന രംഗത്തെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തിലൂടെ രൂപപ്പെട്ട രാജ്യതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജി.

വ്യത്യസ്ത ആശയവിഭാഗങ്ങളില്‍പ്പെട്ടവരുമായുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം അദ്ദേഹത്തിന് അറിയാം. അതുകൊണ്ടാണ് ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയും നെഹ്‌റുവും ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളെ ചൂണ്ടിക്കാട്ടി സഹവര്‍ത്തിത്വത്തില്‍ അധിഷ്ഠിതമായ ഇന്ത്യന്‍ ദേശീയതയുടെ സവിശേഷതകളെ കുറിച്ച് നാഗ്പുരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച നേതാക്കളെക്കുറിച്ചും ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുക്കാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തിനതിരെ പ്രണബിന്റെ മകള്‍ ശര്‍മിഷ്ഠയും കോണ്‍ഗ്രസ് ശക്തമായി പ്രതിഷേധിച്ചിരുന്നു.