ദല്ലാൾ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജൻ

നഷ്ടപരിഹാരം 2 കോടി.സുധാകരനും ശോഭയ്ക്കും അടക്കം ഇപിയുടെ നോട്ടീസ്.ദല്ലാൾ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ വക്കീൽ നോട്ടീസ് അയച്ച് ഇപി ജയരാജൻ.ശോഭാസുരേന്ദ്രൻ,കെ സുധാകരൻ, ദല്ലാൾ നന്ദകുമാർ എന്നിവർക്കെതിരെയാണ് ഇ പി ജയരാജൻ വക്കീൽ നോട്ടീസ്‌ അയച്ചത്..
തന്നെയും പാർട്ടിയേയും അധിക്ഷേപിക്കുന്നതിനും കരിവാരിത്തേക്കുന്നതിനും വേണ്ടി ഗൂഢാലോചനയിലൂടെ കള്ളപ്രചാരവേല നടത്തിയെന്നുമാണ് ആരോപണം. ആരോപണങ്ങൾ പിൻവലിച്ച്‌ ഉടൻ മാധ്യമങ്ങളിലൂടെ മാപ്പ്‌ അപേക്ഷിക്കാത്ത പക്ഷം, സിവിൽ–-ക്രിമിനൽ നിയമ നടപടികൾക്ക്‌ വിധേയരാകണമെന്നും രണ്ടുകോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ്‌ അഡ്വ. എം രാജഗോപാലൻ നായർ മുഖേന ഇ പി നോട്ടീസ്‌ അയച്ചത്‌.

വിവിധ പത്രങ്ങളിലും വാർത്താ ചാനലുകളിലും നൽകിയ അഭിമുഖങ്ങളിലും പ്രതികരണങ്ങളിലും ഇവർ ഇ പി ജയരാജനെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്‌ ചെയ്തത്‌. വസ്തുതയുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ആരോപിക്കുക വഴി ഇ പി യെ മാത്രമല്ല പാർട്ടിയേയും നേതാക്കളേയും അധിക്ഷേപിച്ചിരിക്കുകയാണ്‌.

ഇ പി ജയരാജൻ ബിജെപി യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച്‌ ദല്ലാളിനൊപ്പം തന്നെ വന്നുകണ്ടുവെന്ന ശോഭാ സുരേന്ദ്രന്റെ വാദം പച്ച നുണയാണ്‌. കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയിൽ 60 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നേതാവാണ്‌ ഇ പി. അദ്ദേഹത്തിന്റെ പാർട്ടി കൂറും പ്രത്യയശാസ്‌ത്രത്തോടുള്ള പ്രതിബദ്ധതയും ആർക്കും ചോദ്യം ചെയ്യാനാവാത്തതാണ്‌. 1995 ഏപ്രിലിൽ രണ്ട്‌ ബിജെപി ക്കാരാണ്‌ ട്രെയിൽ വച്ച്‌ ഇ പി യെ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. അങ്ങിനെയുള്ള ഒരു നേതാവിനെതിരെ, തെരഞ്ഞെടുപ്പ്‌ സമയത്ത്‌ തന്നെ ഇത്തരം അധിക്ഷേപകരമായ ആരോപണങ്ങൾ ഉന്നയിച്ചത്‌ രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ്‌. ഉപതെരഞ്ഞെടുപ്പ്‌ സമയത്തടക്കം മുൻപും ഇത്തരം ഗൂഢനീക്കങ്ങൾ നടന്നിട്ടുണ്ട്‌. ഒരു വർഷം മുൻപ്‌ നടന്ന സംഭവം ലോക്‌സഭ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുൻപ്‌ മാത്രം വെളിപ്പെടുത്തിയതിന്റെ രാഷ്‌ട്രീയ ഉദ്ദേശ്യവും വ്യക്തമാണെന്നും നോട്ടീസിൽ പറയുന്നു.