ചാരക്കേസ് ചരിത്രത്തിന്റെ ഗുണദോഷം ചികഞ്ഞ് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നമുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കെ കരുണാകരന്റെ കാലത്തെ ചാരക്കേസ് ചരിത്രത്തിന്റെ ഗുണദോഷം ചികഞ്ഞ് കോണ്‍ഗ്രസില്‍ ആഭ്യന്തര പ്രശ്‌നമുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നു കെ മുരളീധരന്‍ എംഎല്‍എ. കെ കരുണാകരന്റെ ദുഃഖം കുടുംബത്തിന്റെ സ്വകാര്യ ദുഃഖം മാത്രമായിരിക്കട്ടെ. ആഭ്യന്തര കലഹം താങ്ങാനുള്ള കരുത്ത് ഇന്നു പാര്‍ട്ടിക്കില്ല. പ്രത്യേകിച്ച്, അമിത് ഷാ വലവീശി നടക്കുന്ന കാലത്ത്. പശുവും ചത്ത് മോരിലെ പുളിയും പോയ സമയത്ത് സിബി മാത്യുസ് വെളിപ്പെടുത്തല്‍ നടത്തുന്നത് എന്തിനാണെന്നും മുരളി ചോദിച്ചു.

ഒരുകാര്യമുണ്ട്, 1995ല്‍ കരുണാകരന്റെ രാജിയും 1992ലെ കെപിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പും ഇനിയും മായ്ക്കാത്ത മുറിവാണ് കോണ്‍ഗ്രസിനു നല്‍കിയത്. അന്നു കരുണാകരന്‍ ടേം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ അദ്ദേഹം സ്വയം സംസ്ഥാന രാഷ്ട്രീയം അവസാനിപ്പിച്ചു കേന്ദ്ര രാഷ്ട്രീയത്തിലേക്ക് പോകുമായിരുന്നുവെന്നും ചാരക്കേസില്‍ ഗൂഢാലോചന നടത്തിയത് നരസിംഹറാവു ആണെന്നും മുരളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.