‘ദിവ്യ ചക്ഷു’ റെഡി ; ഇനി ഒളിച്ചിരിക്കുന്ന ഭീകരനെ നിരീക്ഷിക്കാം,പിടിക്കാം

ന്യൂഡൽഹി:കെട്ടിടങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്നവരെ അവര്‍ അറിയാതെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന തെര്‍മല്‍ ഇമേജിംഗ് റഡാര്‍ ഇന്ത്യന്‍ പ്രതിരോധ ഗവേഷണ ഏജന്‍സി (ഡി.ആര്‍.ഡി.ഒ) വികസിപ്പിച്ചെടുത്തു. ഇന്ത്യന്‍ പ്രതിരോധ സേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഈ ഉപകരണത്തിന് ‘ദിവ്യ ചക്ഷു’ എന്നാണ് പേര്. 30 സെന്റി മീറ്റര്‍ വരെ കനമുള്ള ചുവരുകള്‍ക്കപ്പുറത്തെ ദൃശ്യങ്ങള്‍ ദിവ്യചക്ഷു വഴി കാണാനാകും. ചുവരിനപ്പുറം 20 മീറ്റര്‍ വരെ അകലത്തിലുണ്ടാകുന്ന ചലനങ്ങളും റഡാറിലൂടെ തിരിച്ചറിയാനാകും. ആക്രമികള്‍ ആരേയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെങ്കില്‍ സൈന്യത്തിന് വളരെവേഗം ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. അക്രമികളുടെ ചലനങ്ങള്‍ നിരീക്ഷിച്ച്‌ അവരറിയാതെ പ്രത്യാക്രമണം നടത്താനും ഈ ഉപകരണം സഹായകമാകും. 2008 ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ഇത്തരമൊരു റഡാറിനുവേണ്ടി സൈന്യം ഗവേഷണം ആരംഭിച്ചത്. ഇത്തരം സംവിധാനം ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായിരുന്നെങ്കില്‍ 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ വളരെവേഗം പ്രതിരോധിക്കാന്‍ സാധിക്കുമായിരുന്നു. അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലുണ്ടായ പൊലീസ് സ്റ്റേഷന്‍ ആക്രമണം, പത്താന്‍കോട്ട് വ്യോമതാവളത്തിലെ ആക്രമണം എന്നിവയും ഇതിന്റെ ഗവേഷണങ്ങള്‍ വേഗത്തിലാക്കി. ഇനി ഇത്തരം സന്ദര്‍ഭങ്ങളില്‍ സൈന്യത്തിന്റെ ആക്രമണ ശേഷി ഇരട്ടിയാക്കാന്‍ ‘ദിവ്യചക്ഷു’ സഹായിക്കും. 2010 ലാണ് ഇതിന്റെ ശ്രമങ്ങള്‍ ആരംഭിച്ചത്. ഈ വര്‍ഷം അവസാനത്തോടെ വിജയകരമായി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ ഗവേഷണ സ്ഥാപനത്തില്‍ റഡാറിന്റെ പ്രായോഗിക തലത്തിലുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണ്. പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ചതിനാല്‍ ഇന്ത്യന്‍ തെര്‍മ്മര്‍ റഡാറിന് 35 ലക്ഷം രൂപ മാത്രമാണ് വില. ആഗോളവിപണിയില്‍ രണ്ട് കോടിരൂപയോളം രൂപ വില വരും സമാനമായ ഉപകരണത്തിന്.
ഭീകരവിരുദ്ധ നടപടികള്‍ക്കിടെ വീടുകളിലോ ഭൂഗര്‍ഭ കേന്ദ്രങ്ങളിലോ ഒളിച്ചിരിക്കുന്നവരെ അകത്തുകയറാതെ തന്നെ സുരക്ഷിതമായി കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനമാണ് സൈന്യത്തിന് ലഭിച്ചിരിക്കുന്നത്.

അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് റഡാറുകള്‍ എത്തിക്കുക. സേനയ്ക്കായി എത്തിച്ച റഡാറുകളില്‍ ചിലത് സൈനിക കശ്മീരിലെ ഭീകര വിരുദ്ധ നടപടികള്‍ക്കായി ഇന്ത്യ ഇപ്പോള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. സൈന്യത്തിന്റെ ആള്‍നാശം കുറച്ച് ഭീകരരെ പരമാവധി തകര്‍ക്കാനുതകുന്നവയാണ് ഈ ഉപകരണങ്ങള്‍.

വൈദ്യുത കാന്തിക തരംഗങ്ങള്‍ ഉപയോഗിച്ച് നിശ്ചലമോ ചലിക്കുന്നതോ ആയ ഒരു വസ്തുവിലേക്കുള്ള ദൂരം, ഉയരം, ദിശ, വേഗം എന്നിവ കണ്ടെത്തുന്നതിനുപയോഗിക്കുന്ന യന്ത്രമാണ് റഡാര്‍. ഇത് പ്രധാനമായും വിമാനം, കപ്പല്‍, വാഹനങ്ങള്‍ തുടങ്ങിയവയുടെ ഗതിയും വേഗവും ഉയരവും മറ്റും കണ്ടെത്തുന്നതിനാണ് ഉപയോഗിച്ചു വരുന്നത്. സൈനികാവശ്യങ്ങള്‍ക്കും, ആഭ്യന്തര, അന്തര്‍ദ്ദേശീയ വ്യോമയാനാവശ്യങ്ങള്‍ക്കും അവശ്യം ആവശ്യമായ ഉപകരണമാണ് റഡാര്‍.റഡാര്‍ ഉപകരണം പുറപ്പെടുവിക്കുന്ന റേഡിയോ തരംഗങ്ങളോ മൈക്രോവേവ് തരംഗങ്ങളോ നീരീക്ഷിക്കുന്ന വസ്തുവില്‍ തട്ടി പ്രതിഫലിക്കുന്നതിനെ അപഗ്രഥിച്ചാണ് വസ്തുവിനേക്കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുന്നത്.

മൈക്രോ വേവ് തരംഗങ്ങളനുസരിച്ചാണ് ഈ റഡാറുകള്‍ പ്രവര്‍ത്തിക്കുക. കോണ്‍ക്രീറ്റ് നിര്‍മിതമായ ഭിത്തിക്ക് അപ്പുറം നില്‍ക്കുന്നവരെപ്പോലും കൃത്യമായി മനസിലാക്കാന്‍ സാധിക്കുമെന്നതാണ് ഇവയുടെ പ്രധാന പ്രത്യേകത.

കഴിഞ്ഞവര്‍ഷം ബൂര്‍ഹാന്‍ വാണിയെ വധിച്ച സംഭവത്തിലും സൈന്യത്തിന് നിരവധി തവണ ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്റലിജന്‍സ് വിവരങ്ങള്‍ പ്രകാരം ഇയാള്‍ ഒളിച്ചിരുന്ന വീട്ടില്‍ മുന്നുതവണ സൈന്യം പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഇവരുടെ സ്ഥാനം മനസിലാക്കി തിരിച്ചടിച്ചാണ് ബുര്‍ഹാന്‍ വാണിയെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചത്. റഡാര്‍ സൗകര്യം ഉണ്ടായിരുന്നെങ്കില്‍ സൈനിക നീക്കം വളരെ ഫലപ്രദമാകുമായിരുന്നു.