കടലില്‍ നിന്നും മകനെ രക്ഷിച്ച മാതാവ് തിരകളിൽപ്പെട്ട് കൊല്ലപ്പെട്ടു

പി പി ചെറിയാന്‍

ഗാല്‍വസ്റ്റണ്‍ (ഹൂസ്റ്റണ്‍): ഗാല്‍വസ്റ്റണ്‍ ക്രിസ്റ്റല്‍ ബീച്ചില്‍ വെള്ളത്തിലിറങ്ങി കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുള്ള മകനെ കൂറ്റന്‍ തിരമാലകള്‍ കടലിലേക്ക് വലിച്ചെടുക്കുന്നത് കണ്ട് രക്ഷിക്കാന്‍ കടലില്‍ ചാടിയ മാതാവ് മരണത്തിന് കീഴടങ്ങി.

തിങ്കളാഴ്ചയായിരുന്നു സംഭവം. ബ്രാണ്ടി മോസ്ലിയും മകനും കൂടെ ബീച്ചില്‍ എത്തിയതായിരുന്നു. പെട്ടന്ന് ഉയര്‍ന്നു വന്ന തിരമാലകളില്‍ പെട്ടു. മകന്‍ കടലിലേക്ക് നീന്തുന്നത് അമ്മയുടെ ശ്രദ്ധയില്‍ പെട്ടു. പിന്നീട് ഒന്നും ആലോചിച്ചില്ല. കടലിലേക്ക് തിരമാലകളെ വയഞ്ഞുമാറ്റി മകനെ അതില്‍ നിന്നും രക്ഷിച്ചു. കരക്കടുക്കുന്നതിന് മുമ്പ് മറ്റൊരു തിരമാല മാതാവിനെ തട്ടിയെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പേ ആഴ കടലിലേക്ക് നീന്തിയ മാതാവിന്റെ മൃതദേഹം ചൊവ്വാഴ്ചയായിരുന്നു കോസ്റ്റ് ഗാര്‍ഡ് കണ്ടെടുത്തത്.

ടെക്‌സസ്സിലെ പാലസ്റ്റയിനില്‍ സ്വന്തമായി ഉഴിച്ചില്‍ കേന്ദ്രം നടത്തിവരികയായിരുന്നു മരണമടഞ്ഞ മോസ്ലി. ഗാല്‍വസ്റ്റണ്‍ കൗണ്ടി ഷെറിഫാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.