തോക്കെടുത്ത് കളിക്കുന്നതിനിടെ മൂന്നുവയസ്സുകാരന്‍ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാന്‍

മിഷിഗന്‍: അപ്പാര്‍ട്ട്മെന്റിന് മുന്‍വശം കുട്ടികള്‍ കളിക്കുന്നതിനിടെ നിലത്ത് നിന്നും അപ്രതീക്ഷിതമായി ലഭിച്ച തോക്ക് കൗതുകത്തോടെ നോക്കുന്നതിനിടയില്‍ അബദ്ധത്തില്‍ പൊട്ടി മൂന്ന് വയസ്സുകാരന്‍ മരിച്ചു. ജൂണ്‍ 20 ചൊവ്വാഴ്ച ഉച്ചക്കായിരുന്നു സംഭവം.

രണ്ട് മുതല്‍ 9 വയസ്സുവരെയുള്ള കുട്ടികളാണ് പുറത്ത് കളിച്ചുകൊണ്ടിരുന്നത്. വളരെ ദൂരെയല്ലാതെ മുതിര്‍ന്നവരും ഇവരുട കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുട്ടികള്‍ തോക്ക് പരസ്പരം കൈമാറുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടുവെങ്കിലും, കളിത്തോക്കാണെന്നാണ് ഇവര്‍ കരുതിയതത്രെ! നിലത്ത് നിന്നും ലഭിച്ച തോക്ക് ശരിയായ തോക്കാണെന്ന് കുട്ടികളും കരുതിയിട്ടുണ്ടാകില്ലെന്നാണ് പോലീസ് ചീഫ് ഫ്രഡ് പറഞ്ഞത്.

വെടി പൊട്ടുന്ന ശബ്ദം കേട്ട് പുറത്ത് വന്ന മാതാപിതാക്കള്‍ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തോക്കിന്റെ ഉടമസ്ഥനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല എന്ന് പോലീസ് പറഞ്ഞു. ഇതുവരേയും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലാ എന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

ഇതൊരു അപകട മരണമായിട്ടാണ് പോലീസ് അന്വേഷിക്കുന്നതെങ്കിലും, നിരപരാധികളായ കുട്ടികളുടെ കൈവശം തോക്ക് എങ്ങനെ ലഭിച്ചു എന്നതിനെ കുറിച്ച് വശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ചീഫ് പറഞ്ഞു.