ഹാപ്പി രാജേഷ് വധക്കേസിലെ പ്രതികളെ വെറുതെ വിട്ടു

ഹാപ്പി രാജേഷ് വധക്കേസിലെ ഏഴു പ്രതികളെയും തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി വെറുതെ വിട്ടു. ഡിവൈ.എസ്.പി: സന്തോഷ് നായർ അടക്കമുള്ള പ്രതികളെയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.
മാദ്ധ്യമ പ്രവർത്തകനായ വി.ബി.ഉണ്ണിത്താനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായിരുന്ന ഹാപ്പി രാജേഷ്  2011 ഏപ്രിൽ 27നാണ് കൊല്ലപ്പെട്ടത്. രാജേഷിനെ കൊല്ലത്തുള്ള ജോണി ഡെയ്ൽ എന്ന തോട്ടത്തിൽ വച്ച്  മർദ്ദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.

കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം അയാളുടെ തന്നെ ഓട്ടോറിക്ഷയിൽ കിടത്തി വിക്ടോറിയ ആശുപത്രിക്കു മുന്പിൽ ഉപേക്ഷിച്ചതായും സി.ബി.ഐ. കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. സന്തോഷ് നായരെ കൂടാതെ കണ്ടെയ്‌നർ സന്തോഷ്, പ്രകാശ് എന്ന വെട്ടുകുട്ടൻ, പെന്റി എഡ്വിൻ, കൃഷ്ണകുമാർ, സൂര്യദാസ് നിഥിൻ എന്നിവരായിരുന്നു കേസിലെ മറ്റു പ്രതികൾ.

കേസിലെ പ്രതിയായ ഡിവൈ.എസ്.പി: സന്തോഷ് നായരും കണ്ടെയ്‌നർ സന്തോഷുമാണ് ഹാപ്പി രാജേഷിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതെന്ന് സി.ബി.ഐ. കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് തെളിയിക്കാനാവശ്യമായ  തെളിവുകൾ ഹാജരാക്കാൻ സി.ബി.ഐയ്ക്ക് കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. മുൻ സബ് ഇൻസ്‌പെക്‌ടർ അലക്‌സാണ്ടർ തങ്കച്ചനെ വളർത്തുകാളയെക്കൊണ്ടു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഒന്നാംപ്രതി പ്രകാശ് എന്ന വെട്ടുകുട്ടൻ. കണ്ടെയ്നർ സന്തോഷിന്റെ സുഹൃത്തായ പെന്റിയോട് ഹാപ്പി രാജേഷിനെ കൊലപ്പെടുത്താൻ, സന്തോഷ് നിർദേശിച്ചിരുന്നെന്നും സി.ബി.ഐ കോടതിയിൽ വാദിച്ചു.