ദിലീപിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും; ആദായവകുപ്പ് അന്വേഷണം ആരംഭിച്ചു

    നടിയെ അക്രമിച്ച കേസില്‍ ജയിലിലായതിന് പിന്നാലെ നടന്‍ ദിലീപിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായവകുപ്പ് അന്വേഷിക്കുന്നു. കേസിന്റെ ഗൂഢാലോചന സംബന്ധിച്ച ചോദ്യംചെയ്യലില്‍ പൊലീസ് കണ്ടെത്തിയ നിര്‍ണായക വിവരങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.

    ദിലീപ് നിര്‍മിച്ച സിനിമകള്‍, റിയല്‍ എസ്റ്റേറ്റ്, മറ്റു ബിസിനസ് സംരംഭങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തും. അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ സ്വത്തുക്കളും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കും. മലയാള സിനിമാ നിര്‍മാണ രംഗത്തെ ബിനാമി കള്ളപ്പണ ഇടപാടുകളില്‍ ദിലീപിന്റെ പങ്കു വ്യക്തമായ സാഹചര്യത്തിലാണു സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളുടെ ഇടപെടല്‍.

    ഗൂഢാലോചനക്കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയശേഷം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും ദിലീപിനെ ചോദ്യംചെയ്യും. രണ്ടു വര്‍ഷം മുന്‍പ് ആദായ നികുതി ഇന്റലിജന്‍സ് വിഭാഗവും മലയാള സിനിമാ നിര്‍മാണ രംഗത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദിലീപ് അടക്കമുള്ള മുന്‍നിര നടന്മാരുടെ സ്വത്തുവിവര കണക്കുകള്‍ പരിശോധിച്ചിരുന്നെങ്കിലും അന്വേഷണം ഇടയ്ക്കു മരവിച്ചു.

    ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കള്ളപ്പണ റാക്കറ്റുമായി ദിലീപ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിനിടയിലാണു ദിലീപിന്റെ കണക്കില്‍പെടാത്ത സ്വത്തു സംബന്ധിച്ച വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.

    കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ദിലീപ് നേതൃത്വം നല്‍കിയ വിദേശ സ്റ്റേജ് ഷോകള്‍, വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ പങ്കാളിയാണെന്നു കരുതുന്ന ദുബായ് മനുഷ്യക്കടത്ത് എന്നിവയിലും അന്വേഷണം നടക്കും. എന്നാല്‍, കേരള പൊലീസ് ഇപ്പോള്‍ നേരിട്ട് അന്വേഷിക്കുന്നതു നടിയെ ഉപദ്രവിച്ച കേസ് മാത്രമാണെന്നും സാമ്പത്തിക ഇടപാടു സംബന്ധിച്ചു ലഭ്യമാവുന്ന മറ്റു വിവരങ്ങള്‍ ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറുമെന്നും പ്രത്യേക അന്വേഷണ സംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    ഉപദ്രവിക്കപ്പെട്ട നടിയോടുള്ള വ്യക്തിവിരോധം മാത്രമാണു കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചതെന്ന ദിലീപിന്റെ നിലപാടു പൊലീസ് പൂര്‍ണമായി വിശ്വസിക്കുന്നില്ല. അതിനായി ഒന്നരക്കോടി രൂപയുടെ ക്വട്ടേഷന്‍ ദിലീപ് നല്‍കുമെന്നു പൊലീസ് വിശ്വസിക്കുന്നില്ല. സുനി കുറ്റസമ്മതം നടത്തിയപ്പോള്‍ പൊലീസ് ഇക്കാര്യം ചോദിച്ചിരുന്നു. ക്വട്ടേഷന്‍ പദ്ധതി വിജയിച്ചാല്‍ ദിലീപിന് 62 കോടി രൂപയുടെ ലാഭമുണ്ടാവുമെന്നാണു സുനി മൊഴി നല്‍കിയത്. എന്താണു സാമ്പത്തിക ഇടപാടെന്നു വ്യക്തമാക്കാന്‍ സുനിക്കു കഴിഞ്ഞില്ല.

    എന്നാല്‍, നടി ഇതു സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ പൊലീസിനു കൈമാറിയിട്ടുണ്ടെന്നാണു വിവരം. കുറ്റം സമ്മതിക്കേണ്ടിവന്ന ഘട്ടത്തില്‍ സാമ്പത്തിക സ്രോതസ്സുകളിലേക്ക് അന്വേഷണം നീങ്ങാതിരിക്കാനാണു വ്യക്തിവിരോധത്തില്‍ ഊന്നിയ മറുപടികള്‍ ദിലീപ് നല്‍കിയതെന്ന് അന്വേഷണ സംഘം കരുതുന്നു. ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യംചെയ്യുന്നതോടെ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമെന്നാണു പ്രതീക്ഷ.