ചുവപ്പുനാടകള്‍ അഴിഞ്ഞില്ല; എങ്കിലും ബിനേഷ് ബാലന്‍ ലണ്ടനിലെത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥരുടെ ക്രൂരത കാരണം നീതി നിഷേധിക്കപ്പെട്ട ബിനേഷ് ബാലന്റെ ഫയലില്‍ ചുവപ്പു നാടകള്‍ ഇനിയും അഴിഞ്ഞില്ല. എങ്കിലും പുതിയ കോഴ്‌സില്‍ കേന്ദ്ര സ്‌കോളര്‍ ഷിപ്പോടെ കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥിയായി ബിനേമഷ് ബാലന്‍ ലണ്ടനിലെത്തി. കാസര്‍കോട്, കാഞ്ഞങ്ങാട് കോളിച്ചാ ലില്‍ മാവിലന്‍ സമുദായത്തില്‍പെട്ട ബാലന്റെയും ഗിരിജയുടെയും മകനായ ബിനേഷ് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ എം.എ. ആന്തോപ്പോളജിയില്‍ പ്രവേശനം നേടിയാണ് ശനിയാഴ്ച വൈകുന്നേര ത്തോടെ ലണ്ടനിലെത്തിയത്.

നാലു വര്‍ഷത്തെ ഒറ്റയാള്‍ പോരാട്ടത്തിനൊടുവില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പ് നേടുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ പട്ടിക വര്‍ഗ്ഗക്കാരനെന്ന ബഹുമതിയോടെയാണ് ലണ്ടനിലേക്ക് പറന്നത്. 2015ല്‍ ലണ്ടനിലെ യൂണിവേഴ്‌സിറ്റി ഓഫ് സസക്‌സില്‍ എം.എ. ആന്ത്രപ്പോളജി ഓഫ് ഡവലപ്പ്‌മെന്റ ആന്റ് സോഷ്യല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്ന വിഷയത്തില്‍ 2015ലേക്കുള്ള ബാച്ചില്‍ പ്രവേശനം നേടി. 2014 ഡിസംബറില്‍ പഠനത്തിനാവശ്യമായ പണം ആവശ്യപ്പെട്ട് പട്ടികവര്‍ഗ്ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിവേദനം നല്‍കി.

ഉദ്യോഗസ്ഥ ദമ്പതികളു ടെ മകനും പട്ടിക വര്‍ഗ്ഗക്കാരനായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് വിദേശ പഠനത്തിനായി 20 ലക്ഷം രൂപ നല്‍കി എന്നറിഞ്ഞാണ് ബിനേഷും സാമ്പത്തിക സഹായത്തിനായി ഗവണ്‍മെന്റിനെ സമീപിച്ചത്. ബിനേഷിനെതിരെയുള്ള ബ്യൂറോക്രാറ്റുകളുടെ ആക്രമണവും അതോടെ തുടങ്ങി. അഞ്ച് ലക്ഷം രൂപയില്‍ കൂടുതലൊന്നും അനുവദിക്കാന്‍ കഴിയുകയില്ലെന്നുമാണ് ഉദ്യോഗസ്ഥര്‍ അവസാനം കുറിപ്പെഴുതിയത്. അവഗണനയുടെ സ്വരത്തില്‍ പലതവണ സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ ബിനേഷിനെ ആക്രമിച്ചു.

ആറ് മാസത്തോളം ഫയല്‍വെച്ച് താമസിപ്പിച്ചു. പിന്നീട് മെയ് മാസത്തില്‍ സാമ്പത്തിക സഹായത്തിനായി കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാം എന്ന കത്ത് ബിനേഷിനെഴുതി ഉദ്യോഗസ്ഥര്‍ ഫയല്‍ ക്ലോസ് ചെയ്തു. ഇതിനിടെ പട്ടികവര്‍ഗ്ഗ വകുപ്പുമന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ സമീപിക്കുകയും ഫയല്‍ റീഓപ്പണ്‍ ചെയ്യുകയും ചെയ്തു. മന്ത്രിസഭയുടെ പ്രത്യേക അംഗീകാരത്തിനായി ജയലക്ഷ്മി തന്നെ ഫയല്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുകയും 27 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുക്കുകയും ചെയ്തു. 2015ലായിരുന്നു ഇത്.

സാധാരണക്കാരന്‍ ഒരു അപേക്ഷ നല്‍കിയാല്‍ ഇംഗ്ലീഷില്‍ ഉത്തരവ് നല്‍കുന്ന ഉദ്യോഗസ്ഥന്‍ ബിനേഷിന്റെ കാര്യം വന്നപ്പോള്‍ വിദേശ സര്‍വ്വകലാശാലക്ക് നല്‍കേണ്ട ഉത്തരവ് മലയാളത്തില്‍ പുറത്തിറക്കി. ഈ അപാകത ചൂണ്ടിക്കാട്ടി വീണ്ടും സെക്രട്ടറിയേറ്റിനെ സമീപിച്ചെങ്കിലും ഭരണഭാഷ മലയാളമാണെന്നും ഇംഗ്ലീഷില്‍ ഉത്തരവ് നല്‍കണമെങ്കില്‍വീണ്ടും മന്ത്രിസഭയുടെ അംഗീകാരം വേണമെ ന്നായിരുന്നു സെക്ഷന്‍ ആഫീസറുടെ നിലപാട്. അതിനായി വീണ്ടും സെക്രട്ടറി യേറ്റിലെത്തിയ പ്പോള്‍ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ പുതിയ കുറ്റം ചുമത്തുകയാണുണ്ടായത്.

ഓര്‍ഡറിലെ തെറ്റ് തിരുത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയെങ്കിലും അതും വൈകി. വിസക്ക് അപേക്ഷിച്ചെങ്കിലും എല്ലാ രേഖകളും സമര്‍പ്പിക്കാത്ത തിനാല്‍ വിസ നിരസിക്കപ്പെട്ടു. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കു മ്പോഴാണ് 2016 മെയ് 12-ന് കേന്ദ്ര ഗവണ്‍മെന്റിന്റെ നാഷണല്‍ ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് ഇന്റര്‍വ്യു നല്‍കിയത്. പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ലെന്ന തോന്നല്‍ മനസ്സിലുണ്ടാക്കി. 25-ന് റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ ബിനേഷിന്റെ പേരും അതിലുണ്ടായിരുന്നു. 2016 ജൂലൈ 28-ന് ലണ്ടന്‍ സ്‌ക്കൂള്‍ ഓഫ് എക്കണോമിക്‌സില്‍ പ്രവേശനം ലഭിച്ചു എന്ന സന്ദേശവും ലഭിച്ചു.

തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തിന് വീണ്ടും അപേക്ഷ നല്‍കി. അവിടെയും ഉദ്യോഗസ്ഥര്‍ കുരുക്കി ട്ടെങ്കിലും മന്ത്രി എ.കെ. ബാലന്‍ പ്രത്യേക താല്‍പ്പര്യമെടുത്ത് ഒന്നര ലക്ഷം രൂപ അനുവദിച്ചു. ഈ പണവും കൂട്ടുകാരും അഭ്യുദയകാംഷികളും നല്‍കിയ പണവും ഉപയോഗിച്ചാണ് ബിനേഷ് ശനിയാഴ്ച ലണ്ടനിലെത്തിയത്. ഏകദേശം അഞ്ച് ലക്ഷം രൂപയോളം കടമായും വാങ്ങി. വയനാട്ടിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയാണ് ലണ്ടനിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നല്‍കിയത്. മുമ്പ് സര്‍ക്കാര്‍ അനുവദിച്ച 27 ലക്ഷം രൂപയില്‍ നിന്ന് ചില്ലിക്കാശുപോലും ശനിയാഴ്ചവരെ ബിനേഷിന് ലഭിച്ചില്ല.