ന്യൂസ് 18 ല്‍ തൊഴിലാളി പീഡനം: ഭീഷണിപ്പെടുത്തി പിരിച്ചുവിടല്‍; മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യശ്രമം ഭക്ഷ്യവിഷബാധയാക്കാന്‍ എഡിറ്ററുടെ ശ്രമം; ചാനല്‍ കടുത്ത പ്രതിസന്ധിയില്‍

ന്യൂസ് 18 ചാനലിൽ തൊഴിൽ പീഡനം മൂലം ദളിത് മാധ്യമപ്രവർത്തക ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഒരു വിഭാ​ഗം മാധ്യമപ്രവർത്തകർ പ്രതിഷേധിക്കാനൊരുങ്ങുന്നു. കഴക്കൂട്ടത്തെ ന്യൂസ് 18 കേരള ആസ്ഥാനം ഉപരോധിക്കാൻ ഇവർ ഒരുങ്ങുതായാണ് സൂചന. രാജീവ് ദേവരാജ്, ഇ സനീഷ് ഉൾപ്പെടെയുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ ഓഫീസിലേയ്ക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കേണ്ടതില്ലെന്നാണ് ഇവരുടെ തീരുമാനം.

വാർത്താ അവതാരകന്റെ വാക്കുകൾ കൊണ്ടുള്ള പീഡനത്തെ കുറിച്ച് പരാതി കൊടുത്തപ്പോൾ തുടങ്ങിയതാണ് കഷ്ടകാലം. അന്ന് മുതൽ പലവിധത്തിൽ സമ്മർദ്ദത്തിലാക്കി. ചാനൽ മേധാവി രാജീവ് ദേവരാജും ഡെപ്യൂട്ടി എഡിറ്റർ അച്ചുവും ആയിരുന്നു എല്ലാത്തിനും നേതൃത്വം നൽകിയത്. ഒടുവിൽ അപമാനിച്ച് പുറത്താക്കലും-ആത്മഹത്യാ ശ്രമത്തിന്റെ കാരണങ്ങൾ ന്യൂസ് 18 കേരളയിലെ മാധ്യമ പ്രവർത്തക പൊലീസിനോട് വിശദീകരിച്ചത് ഇങ്ങനെയായിരുന്നു. ഇതിനിടെ കേസ് ഒതുക്കി തീർക്കാൻ രാജീവ് ദേവരാജും കൂട്ടരും നടത്തിയ ശ്രമത്തിന്റെ വിശദാംശങ്ങളും മറുനാടൻ മലയാളിക്ക് ലഭിച്ചു. തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ ആത്മഹത്യാ ശ്രമത്തെ കുറിച്ച് അറിഞ്ഞ് ഓടിയെത്തിവർ ഡോക്ടറെ അറിയിച്ചത് എല്ലാം ഭക്ഷ്യവിഷബാധ മാത്രമാണെന്നായിരുന്നു. കേസ് ഒതുക്കാനുള്ള രാജീവിന്റെ തന്ത്രമായിരുന്നു ഇത്.

ഇക്കാര്യം അറിഞ്ഞതോടെ ന്യൂസ് കേരള 18ലെ മാധ്യമ പ്രവർത്തകർ ഒന്നടങ്കം ആശുപത്രിയിലേക്ക് ഓടിയെത്തി. ഡോക്ടറോട് എല്ലാം പറഞ്ഞു. ആത്മഹത്യാ ശ്രമത്തെ കുറിച്ച് യുവതി ഇട്ട വാട്സ് ആപ്പ് മെസേജും കാട്ടി കൊടുത്തു. ഇതോടെ സീനിൽ പൊലീസെത്തി. അപകട നില തരണം ചെയ്തതു കൊണ്ട് വഞ്ചിയൂർ എസ് ഐ മൊഴിയെടുത്തു. എസ് ഐയോട് യുവതി എല്ലാം പറഞ്ഞു. ഭർത്താവും ഒപ്പമുണ്ടായിരുന്നു. ദളിതയായ തനിക്കെതിരെ നടന്നത് ക്രൂര മാനസിക പീഡനമാണെന്നും തന്റെ പരാതി രാജീവ് ദേവരാജ് മുക്കിയെന്നും വിശദീകരിച്ചു. ഇതോടെ വഞ്ചിയൂർ പൊലീസിന് കേസ് എടുക്കേണ്ട അവസ്ഥയും വന്നു. ആശുപത്രിയിൽ ചികിൽസയിലുള്ള യുവതി പാരസെറ്റമോൾ ഗുളികയാണ് കൂട്ടത്തോടെ വിഴുങ്ങിയത്. വയറു കഴുകിയതോടെ യുവതിയുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. ആശങ്കപ്പെടാനുള്ള അവസ്ഥയുമില്ല. എന്നാൽ ന്യൂസ് കേരളാ 18ൽ നാഥനില്ലാ കളരിയായി മാറി.

മനുഷ്യത്തമില്ലാതെ പ്രവർത്തിച്ചത് രാജീവ് ദേവരാജനാണെന്നാണ് ജീവനക്കാരുടെ പക്ഷം. പ്രൊഡക്ഷൻ ഡെസ്‌കിൽ മര്യാധയ്ക്ക് ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകയെ പെർഫോമൻസ് ഇല്ലെന്ന് എങ്ങനെ പറയും. എന്താണ് ഇതിന്റെ മാനദണ്ഡം? താൻ തുടങ്ങാൻ ആഗ്രഹിച്ച ഓൺലൈൻ കമ്പനിക്കായി കണ്ടു വച്ചവരെ മുഴുവൻ ഈ ചാനലിൽ എടുത്തു. അതോടെ ജീവനക്കാരുടെ ബാഹുല്യമായി. തന്റെ ഇഷ്ടക്കാരെ നിലനിർത്താൻ തുടക്കം മുതലുള്ളവരെ പുറത്താക്കുന്നു. ഇതാണ് സംഭവിക്കുന്നത്. അല്ലാതെ പെർഫോമൻസ് പ്രോബ്ലമൊന്നുമല്ലെന്ന് ജീവനക്കാർ പറയുന്നു. തിരുവനന്തപുരത്തെ മാധ്യമ ലോകത്തും ചാനൽ തലപ്പത്തുള്ളവർ ഒറ്റപ്പെട്ടു. മംഗളത്തിലും മാതൃഭൂമിയുടെ അമൽ പ്രശ്നത്തിലും എടുത്ത അതേ നിലപാടാണ് ഈ വിഷയത്തിലും എടുക്കുന്നത്. യുവതിക്കൊപ്പമാണ് ഏല്ലാവരും നിലയുറപ്പിച്ചിരിക്കുന്നത്.

രണ്ട് ദിവസം ലീവിലായിരുന്നു യുവതി. ഈ സമയമാണ് 18പേർക്കുള്ള പിരിഞ്ഞു പോകൽ നോട്ടീസ് തയ്യാറായത്. ഇതിൽ ഒരു പെൺകുട്ടിയെ രാജീവ് മുറിയിലേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തി രാജി എഴുതി വാങ്ങി. ചിലരൊന്നും വഴങ്ങിയില്ല. ഇതിനിടെ ഈ യുവതിയുടെ വീട്ടിൽ ഫോൺ വിളിച്ചു. അതിന് ശേഷം ജോലിയിൽ നിന്ന് പുറത്താക്കുമെന്ന് അറിയിച്ചു. അവതാരകനായ സനീഷിനെതിരെ പീഡന പരാതി കൊടുത്തതു മുതൽ തന്നെ രാജീവ് ഉന്നം വയ്ക്കുകയാണെന്ന് യുവതി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പുറത്താക്കലിന് പിന്നിലെ കാരണവും അവർക്ക് അറിയാമായിരുന്നു. ഈ സാഹചര്യത്തിലാണ് നിരാശയും വേദനയും കൂടിയത്. രാജീവ് ദേവരാജിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ പിരിഞ്ഞു പോയേ മതിയാകൂവെന്ന നിലപാടിലായിരുന്നു അയാൾ.

ഇന്നലെയാണ് യുവതി ജോലിക്ക് എത്തിയത്. നേരെ രാജീവിനെ കാണാൻ പോയി. ഒരു മണിക്കൂറോളം സംസാരിച്ചു. അതിന് ശേഷം പൊട്ടിക്കരഞ്ഞ് പുറത്തിറങ്ങി. നേരെ വീട്ടിലേക്കും പോയി. ഓഫീസിലെ മറ്റൊരു സുഹൃത്തുമായി വാട്സ് ആപ്പിൽ സംസാരിച്ചിരിക്കെയാണ് കാര്യങ്ങൾ മനസ്സിലായത്. മൊത്തം ഗ്രൂപ്പിലും തന്നെ മോശക്കാരിയാക്കിയെന്നും കുറേ ടാബ് ലറ്റ് വാങ്ങി താൻ കഴിച്ചുവെന്നും യുവതി കുറിച്ചു. എനിക്ക് സങ്കടം വന്നിട്ടാ എന്നും എഴുതി. ഇതോടെ അമ്പരന്ന സുഹൃത്തിന് ടാബ് ലറ്റുകളുടെ കവറും ഫോട്ടോയായെത്തി. ഇതോടെയാണ് കളി കാര്യമായെന്ന് ഏവരും അറിഞ്ഞത്. വീട്ടിലേക്ക് സുഹൃത്തുക്കൾ ഓടിയെത്തി. അപ്പോൾ അവശയായ യുവതിയെയാണ് കണ്ടത്. കഴക്കൂട്ടത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എടുത്തില്ല. ഇതോടെ അനന്തപുരി ആശുപത്രിയിലേക്കും.

ഇത് മനസ്സിലാക്കിയാണ് രാജീവിന്റെ ശിഷ്യർ ആശുപത്രിയിൽ എത്തിയത്. എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ടാക്കമെന്ന വാക്ക് കൊടുത്ത് സത്യം പുറത്തു വരാതിരിക്കാനാണ് ശ്രമിച്ചത്. അങ്ങനെ ആത്മഹത്യാ ശ്രമത്തെ അവർ ഭക്ഷ്യവിഷബാധയാക്കി. രോഗിയുടെ ജീവന് തന്നെ ഇത് ഭീഷണിയായി മാറുമായിരുന്നു. ഈ സാഹചര്യത്തിൽ ഡോക്ടറെ തെറ്റിധരിപ്പിച്ചവർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണമെന്ന അഭിപ്രായവും സജീവമാണ്. ഈ ഗൂഢാലോചനയിൽ രാജീവും പങ്കാളിയായിട്ടുണ്ടെന്നാണ് ഏവരും പറയുന്നത്. തിരുവനന്തപുരത്തെ പത്ര സമൂഹം യുവതിക്കൊപ്പമാണെന്ന് മനസ്സിലായതോടെയാണ് പൊലീസ് മൊഴി എടുത്തതും. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് ന്യൂസ് കേരള 18 മാറുകയാണ്.

ചാനലിലെ പ്രമുഖ അവതാരകനായ ഇ സനീഷ് അശ്ലീലം പറയുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്ന പേരിൽ ഒരു മാധ്യമ പ്രവർത്തക നൽകിയ പരാതി ഗൗരവമായി എടുക്കാതിരുന്ന മാനേജ്‌മെന്റ് ആ മാധ്യമ പ്രവർത്തകയ്ക്ക് പിരിച്ചുവിടൻ നോട്ടീസ് നൽകിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. അവതാരകൻ സനീഷ് അശ്ലീല വാക്കുകൾ ഉപയോഗിച്ച അവഹേളിച്ചതായി കാണിച്ച് ഈ പെൺകുട്ടി മൂന്ന് മാസം മുമ്പാണ് ചാനൽ മേധാവിക്ക് പരാതി നൽകിയത്. എഡിറ്റർ രാജീവ് ദേവരാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്. എന്നാൽ പരാതിയിൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്‌ത്തിയെന്നാണ് ആരോപണം. ഇതോടെ പെൺകുട്ടിക്ക് അവിടെ നിലനിൽപ്പ് ദുഷ്‌ക്കരമായി. പരാതി പിൻവലിക്കാൻ പറഞ്ഞില്ലെങ്കിലും കഴിവ് കുറഞ്ഞെന്ന കാരണം പിരിച്ചുവിടൽ നോട്ടീസാണ് പെൺകുട്ടിയെ തേടി എത്തിയത്.

ചാനലിന്റെ ആദ്യ ഘട്ടം മുതൽ അഹോരാത്രം ജോലി ചെയ്ത മാധ്യമ പ്രവർത്തകരെയാണ് തെരഞ്ഞു പിടിച്ച് മാനസികമായി അവഹേളിക്കുകയുംപിരിച്ചുവിടുമെന്ന് ഭീഷണിപെടുത്തുകയും ചെയ്യുന്നത്. ചാനലിന്റെ നടപടിയിൽ അമർഷം രേഖപ്പെടുത്തി കേരളാ പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി നാരായണൻ ഇന്ന് രംഗത്തെത്തിയിരുന്നു. ചാനലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ഹൈദരാബാദിൽ ന്യൂസ് ഡസക് ഉണ്ടാക്കി ആരംഭിച്ചപ്പോൾ അവിടെ പോയി ജോലി ചെയ്തവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നവരിൽ ചിലർ. മികച്ച ജോലി അവസരം തേടി എത്തിയവരോട് ജോലി മികവില്ലെന്ന കാരണം പറഞ്ഞ് രാജിവെച്ചു പോവാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്തെ തൊഴിൽ നിയമങ്ങളൊന്നും തന്നെ ബാധകമല്ലെന്ന രീതിയിലാണ് ചാനലിന്റെ എച്ച് ആർ മാനേജർ പെരുമാറുന്നതെന്ന് പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി നാരായണൻ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ ഒരു വനിതാ ജേർണലിസ്റ്റിനെ നിർബന്ധിച്ച് രാജിവെപ്പിച്ചു. ഇപ്പോൾ പ്രമുഖയായ വനിതാജേർണലിസ്റ്റ് ഉൾപ്പെടെ ഏഴുപേരെ മാനസികമായി സമ്മർദ്ദം ചെലുത്തുകയും പിരിച്ചുവിടൽ ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.17 പേർക്ക് പെർഫോമൻസ് ഇല്ലെന്നതിന്റെ പേരിൽ നോട്ടീസ് നൽകിയിരുന്നു ചാനൽ. ജീവനക്കാരിൽ നിന്ന് നിർബന്ധിച്ച് രാജി എഴുതി വാങ്ങിക്കുകയാണ് മാനേജ്‌മെന്റ് അധികൃതർ. റിലയൻസ് ചാനലായ ന്യൂസ് കേരള 18ന്റെ ഓഫീസിൽ എല്ലാം കമ്പ്യൂട്ടർ നിയന്ത്രിതമാണ്. വാതിലുകൾ തുറക്കണമെങ്കിൽ പോലും ഐഡന്റിറ്റി കാർഡ് സ്വൈപ്പ് ചെയ്യണം. രാജി വച്ചില്ലെങ്കിൽ ഈ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്ന് പോലും ഭീഷണിപ്പെടുത്തിയെന്ന ആരോപണം ജീവനക്കാർ ഉന്നയിച്ചിരുന്നു.