തോമസ് ചാണ്ടിയുടെ സഹായം ഉഴവൂര്‍ വിജയന്റെ കുടുംബം തിരിച്ചയച്ചു

കോട്ടയം: അന്തരിച്ച എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് മന്ത്രി തോമസ് ചാണ്ടി നല്‍കിയ ധനസഹായം കുടുംബം തിരിച്ചയച്ചു. ഉഴവൂര്‍ വിജയന്റെ ഭാര്യ ചന്ദ്രമണിയാണ് തുക മന്ത്രിയുടെ പേരില്‍ ഡിഡിയായി മടക്കിയച്ചത്.

വിജയന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും രംഗത്ത് വന്നതിന് പിന്നാലെയാണ് പണം തിരിച്ചയച്ചത്. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മന്ത്രി തോമസ് ചാണ്ടി വിജയനെ കാണാനെത്തിയിരുന്നു.

മരണത്തിന് മൂന്ന് ദിവസം മുമ്പായിരുന്നു സന്ദര്‍ശനം. തുടര്‍ന്ന് മന്ത്രി മടങ്ങും നേരത്ത് വിജയന്റെ കൈയില്‍ ഒരു കവര്‍ വച്ചുകൊടുത്തു. പിന്നീട് വിജയന്‍ ആവശ്യപ്പെട്ട പ്രകാരം ഭാര്യ കവര്‍ തുറന്നു നോക്കിയപ്പോഴാണ് 50,000 രൂപയാണതെന്ന് മനസിലായത്.

തുടര്‍ന്ന് ഈ തുക തോമസ് ചാണ്ടിക്ക് തിരിച്ചു നല്‍കണമെന്ന് ഭാര്യയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം മരണം സംഭവിച്ചതിനാല്‍ തുക മടക്കി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. നേരത്തെ എന്‍.സി.പി പ്രവര്‍ത്തകര്‍ വിജയന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.