അസമിലും ‘ബ്ലൂ വെയ്‌ൽ’‍; സ്വയം മുറിവേൽപ്പിച്ച് നാലുകുട്ടികൾ ചികിൽസയിൽ

ഗുവാഹത്തി∙ ഓണ്‍ലൈന്‍ കൊലയാളി ഗെയിം ബ്ലൂ വെയ്ല്‍ കളിച്ചു പരുക്കേറ്റ നാലു കൗമാരക്കാരെ അസമില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളാണു മുറിവുകളേറ്റ നിലയില്‍ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ളത്.

ആശുപത്രിയിൽ കഴിയുന്ന പതിനേഴുകാരന്റെ നില മെച്ചപ്പെട്ടു വരികയാണെന്നും ഇപ്പോഴും ആത്മഹത്യാ പ്രവണതകൾ കാണിക്കുന്നുണ്ടെന്നും ഗുവാഹത്തി മെഡിക്കൽ കോളജിലെ സൈക്യാട്രി വിഭാഗം തലവൻ പറഞ്ഞു. ഗെയിമിന്റെ നാൽപതാമത്തെ ഘട്ടത്തിലായിരുന്നു വിദ്യാർഥി. എത്രയും പെട്ടെന്ന് തന്നെ ഡിസ്ചാർജ് ചെയ്യണമെന്നും ഗെയിം പൂർത്തിയാക്കണമെന്നും വിദ്യാർഥി ആഗ്രഹം പ്രകടിപ്പിച്ചതായി ഡോക്ടർ വ്യക്തമാക്കി.

വിദ്യാർഥിയുടെ കയ്യിൽ നീലത്തിമിംഗലത്തിന്റെ ചിത്രം വരച്ചതു ശ്രദ്ധയിൽപ്പെട്ട അധ്യാപകരാണു വിവരം മാതാപിതാക്കളെ അറിയിച്ചത്. സൈക്യാട്രി വാര്‍‍ഡില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്കു കണ്‍സിലിങ് നല്‍കാനുളള നടപടിയെടുത്തതായി പൊലീസ് അറിയിച്ചു. കൊലയാളി ഗെയിമിനെതിരെ ജാഗ്രത ശക്തമാക്കാന്‍ കാമ്‌രൂപ് മെട്രോപ്പൊലീറ്റന്‍ മജിസ്ട്രേറ്റ് പ്രത്യേക സമിതി രൂപീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെയും ഉൾപ്പെടുത്തിയാണു സമിതി.

കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധിക്കണമെന്നു മാതാപിതാക്കൾക്കു പൊലീസ് മുന്നറിയിപ്പു നൽകി. രണ്ടു ദിവസത്തിനുള്ളിലാണു നാലു കുട്ടികളെ ബ്ലൂ വെയ്ൽ കളിച്ച് പരുക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചത്. കേരളത്തിലും യുപിയിലും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മരണങ്ങൾക്കു പിന്നിൽ ബ്ലൂ വെയ്ൽ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.