പുതിയ മുഖവുമായി മോഡി സര്‍ക്കാര്‍; അല്‍ഫോണ്‍സ് കണ്ണന്താനം അടക്കം 9 സഹമന്ത്രിമാര്‍, ക്യാബിനറ്റ് പദവിയുള്ള നാല് മന്ത്രിമാര്‍

അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്യുന്നു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് പുതിയ മുഖം നല്‍കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ നിന്നുള്ള അല്‍ഫോണ്‍സ് കണ്ണന്താനമടക്കം 13 പേര്‍ ഇന്ന് രാഷ്ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയുടെ ഭാഗമായി. ഒന്‍പത് സഹമന്ത്രിമാര്‍ പുതുതായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ നിലവില്‍ സഹമന്ത്രിമാരായ നാല് പേര്‍ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. അവസാനത്തെ ആളായാണ് അല്‍ഫോണ്‍സ് കണ്ണന്താനം സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ധര്‍മ്മേന്ദ്ര പ്രധാന്‍ ആണ്. പിന്നാലെ നിലവില്‍ ഊര്‍ജ്ജ സഹമന്ത്രിയായിരുന്ന പീയുഷ് ഗോയല്‍ ക്യാബിനെറ്റ് പദവിയോടെ സത്യപ്രതിജ്ഞ ചെയ്തു. നിലവില്‍ വാണിജ്യ സഹമന്ത്രിയായ ആന്ധ്രപ്രദേശില്‍ നിന്നുള്ള നിര്‍മ്മല സീതാരാമന്‍ മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തു. പാര്‍ലമെന്ററികാര്യ സഹമന്ത്രി ന്യൂനപക്ഷകാര്യ മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ക്യാബിനെറ്റ് പദവിയുള്ള നാലാമത്തെ മന്ത്രി. ഉത്തര്‍പ്രദേശില്‍ നിന്ന് ശിവപ്രതാപ് ശുക്ലയാണ് ആദ്യം സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

കേന്ദ്ര സില്‍ക്ക് ബോര്‍ഡ് അംഗമായിരുന്ന ബീഹാറില്‍ നിന്നുള്ള എംപി അശ്വനി കുമാര്‍ ചൗബേ, മധ്യപ്രദേശില്‍ നിന്നുള്ള ഡോ. വീരേന്ദ്രകുമാര്‍, കര്‍ണാടകയിലെ ഉത്തരകന്നഡയില്‍ നിന്നും ആനന്ദ് കുമാര്‍ ഹെഗ്‌ഡെ എന്നിവരും ചുമതലയേറ്റു.

1975ലെ ഐഎസ് ബാച്ച് ഉദ്യോഗസ്ഥനും ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ച ആര്‍കെ സിങ് സഹമന്ത്രിയായും മുതിര്‍ന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനും വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ അംബാസിഡറുമായിരുന്ന ഹര്‍ദ്ദീപ് സിങ് പൂരി കേന്ദ്രസഹമന്ത്രിയായും സത്യപ്രതിജ്ഞു. രാജസ്ഥാനില്‍ നിന്ന് ഗജേന്ദ്രസിങ് ഷെഖാവത്ത് ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുംബൈ മുന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ സത്യപാല്‍ സിങ് എന്നിവരും മോഡി മന്ത്രിസഭയിലെത്തി.