പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തില്‍ രണ്ടുവര്‍ഷം കൊണ്ട് 42 ശതമാനം വര്‍ധന

മന്ത്രിസഭാംഗങ്ങള്‍ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുന്നത് പതിവാണ്. ഈവര്‍ഷവും അതുണ്ടായി. മന്ത്രിസഭാംഗങ്ങള്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 31നു മുമ്പ് ആസ്തി വിവരം വെളിപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശം ഇക്കുറി അനുസരിച്ചത് 15 മന്ത്രിമാര്‍ മാത്രം. 92 മന്ത്രിമാരില്‍ മോദി അടക്കം 16 പേര്‍ മാത്രമാണു സമയത്തിനു മുമ്പേ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഈ വിവരം വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി മോദിയുടെ സ്വത്തില്‍ രണ്ടുവര്‍ഷം കൊണ്ട് 42 ശതമാനം വര്‍ധനയുണ്ടായി എന്നതാണ് ഇത്തവണത്തെ കൗതുകകരമായ കാര്യം. 2014-15 വര്‍ഷം 1.41 കോടി ആയിരുന്ന ആസ്തി ഇപ്പോള്‍ രണ്ടു കോടിയായി. അന്നു കയ്യില്‍ പണമായി ഉണ്ടായിരുന്നത് 4700 രൂപ മാത്രമായിരുന്നെങ്കില്‍ ഇക്കുറി അത് ഒന്നര ലക്ഷത്തിലെത്തി. പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, മേനക ഗാന്ധി, രവിശങ്കര്‍ പ്രസാദ്, രാജ്‌നാഥ് സിംഗ്, കിരണ്‍ റിജ്ജു എന്നിവരൊക്കെ കണക്കു നല്‍കാത്തവരുടെ പട്ടികയിലാണുള്ളത്. അരുണ്‍ ജെയ്റ്റ്‌ലിയും സുഷമാ സ്വരാജും കണക്കു കൃത്യമായി നല്‍കിയവരുടെ കൂട്ടത്തിലാണ്.

നോട്ടുനിരോധനം, ജിഎസ്ടി, പെട്രോള്‍ വിലവര്‍ദ്ധന എന്നിവയിലൂടെ രാജ്യത്തെ ജനങ്ങള്‍ നട്ടംതിരിയുകയും വരുമാനവും സ്വത്തും കുറയുകയും ചെയ്യുന്ന അവസരത്തിലാണ് പ്രധാനമന്ത്രിയുടെ സ്വത്തില്‍ വന്‍വര്‍ദ്ധനവുണ്ടായിരിക്കുന്നതെന്നത് രാജ്യത്ത് ചര്‍ച്ചയായിട്ടുണ്ട്. സോഷ്യല്‍മീഡിയ അടക്കമുള്ള മാദ്ധ്യമങ്ങളിലൂടെ ജനം ഇക്കാര്യത്തില്‍ അതിശയം രേഖപ്പെടുത്തി വരികയാണ്.