പാകിസ്താന് മുന്നറിയിപ്പുമായി ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍

കശ്മീരില്‍ നടത്തുന്ന പ്രകോപനങ്ങല്‍ അവസാനിപ്പിക്കണമെന്ന് പാകിസ്താന് മുന്നറിയിപ്പുമായി അതിര്‍ത്തി സുരക്ഷാ സേന  ഡയറക്ടര്‍ ജനറല്‍ കെകെ ശര്‍മ്മ രംഗത്തെത്തി. ഇന്നലെ ശ്രീനഗര്‍ ബിഎസ്എഫ് ക്യാംപ് അക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു  ബിഎസ്എഫ് മേധാവിയുടെ പ്രതികരണം.

കുറെ കാലമായി ഇത്തരത്തില്‍ ഒരു സമീപനമാണ് അയല്‍ക്കാരില്‍ നിന്ന് ഉണ്ടാകുന്നത്.  കൂടുതല്‍ ആക്രമണം നമ്മള്‍ പ്രതീക്ഷിക്കണമെന്നും കഴിഞ്ഞ ദിവസം ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച സൈനികന്‍ ബികെ യാദവിന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത് കൊണ്ട് അദ്ദേഹം പറഞ്ഞു.

”ഞങ്ങള്‍ കരുതുന്നത് ബിഎസ്എഫ് ക്യാംപില്‍ സൂക്ഷിച്ചിരിക്കുന്ന ആയുധങ്ങളും യുദ്ധോപകരണങ്ങളുമാണ് അവരുടെ ലക്ഷ്യമെന്നാണ്. ഒരു വന്‍ ആക്രമണമാണ് ഞങ്ങളുടെ കുട്ടികള്‍ തടഞ്ഞത്. ബിഎസ്എഫിന്റെ അച്ചടക്കവും, പരിശീലനവും, ധീരതയുമാണ് ഇതിലൂടെ പ്രകടമായത്,” അപകടം ഇല്ലാതാക്കിയ സൈനികരെ പ്രകീര്‍ത്തിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ബിഎസ്എഫ് 182 ബറ്റാലിയന്റെ ക്യാംപിനുനേരെ ഇന്നലെ പുലര്‍ച്ചയോടെയായിരുന്നു അക്രമണം. തുടര്‍ന്ന് സൈന്യം നടത്തിയ തിരിച്ചടിയില്‍ മുന്ന് ഭീകരരെയും സൈന്യം വധിച്ചു. സംഘര്‍ഷത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും മൂന്ന് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.