ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടെ ബി.ജെ.പി അധ്യക്ഷനെ വെട്ടിലാക്കി പുതിയ കണക്കുകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേല്‍ക്കുകയും അമിത് ഷാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനാകുകയും ചെയ്തതോടെ ഷായുടെ മകന്‍ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനി അസ്വാഭാവികമായി വന്‍ ലാഭമുണ്ടാക്കിയെന്നാണ് ഔദ്യോഗിക കണക്കുളിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
മോദി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പ് നഷ്ടത്തിലോടിയിരുന്ന കാര്യമായി പ്രവര്‍ത്തനങ്ങളൊന്നും നടത്താതിരുന്ന ടെമ്പ്ള്‍ എന്റര്‍െ്രെപസസ് െ്രെപവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2016 ആയപ്പോഴേക്കും കോടികള്‍ ലാഭമുള്ള കമ്പനിയായി മാറി. ഈ കാലയളവില്‍ 16,000 ഇരട്ടിയാണ് കമ്പനിയുടെ ലാഭത്തിലുള്ള വളര്‍ച്ചയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണക്കുകള്‍ പറയുന്നു.
2013ലും 2014ലും കമ്പനി 6,230 കോടി രൂപയുടേയും 1,724 കോടി രൂപയുടേയും നഷ്ടം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2014-15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ കമ്പനിക്ക് 18,728 കോടി രൂപയുടെ ലാഭമുള്ളതായി കാണിക്കുന്നു. എന്നാല്‍ ഇതിലെറെ അമ്പരിപ്പിക്കുന്ന മാറ്റം തൊട്ടടുത്ത വര്‍ഷമാണ് ഉണ്ടായത്. 2015-16 വര്‍ഷത്തില്‍ കമ്പനി 80 കോടി രൂപയുടെ വിറ്റുവരവ് നേടി. ഇതോടെ കമ്പനിക്ക് വായ്പകള്‍ ലഭിച്ചു തുടങ്ങി. രാജേഷ് ഖണ്ഡ്വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള കിഫ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്ന സ്ഥാപനം 15.78 കോടിയുടെ വായ്പയാണ് ജയ് ഷായുടെ കമ്പനിക്ക് നല്‍കിയത്. എന്നാല്‍ 2016ല്‍ 1.4 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു കാണിച്ച് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു.
ദുരൂഹതകള്‍ നിറഞ്ഞ ഈ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉത്തരവിടണമെന്ന് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും ആവശ്യപ്പെട്ടു. ഷായുടെ മകന്റെ സ്ഥാപനത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത് ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. ഈ അസാധാരണ ലാഭക്കൊയ്ത്തിന് മോദിയും അമിത് ഷായും ഉത്തരം നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് കപില്‍ സിബര്‍ പറഞ്ഞു. ഈ സംഭവം സിബിഐ അന്വേഷിക്കണമെന്ന് നിര്‍ദേശിക്കാന്‍ മോദി ഒരുക്കമാണോ എന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നാണ് ഇത് സംഭവിച്ചിരുന്നെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിടുകുയും രേഖകള്‍ പരിശോധിച്ച് അറസ്റ്റ് ചെയ്യുകുയം ചെയ്യും. അമിത് ഷായോ ജയ് ഷായോ ആണെങ്കില്‍ ആര്‍ക്കാണ് അവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുക? പ്രധാനമന്ത്രി ഈ സംഭവത്തെ കുറിച്ച് ഒരക്ഷരം മിണ്ടില്ലെന്ന് എനിക്കുറപ്പുണ്ട്- സിബല്‍ പറഞ്ഞു. ഗുരുതരമായ ആരോപണമായിരുന്നിട്ടു പോലും ദേശീയ മാധ്യമങ്ങളില്‍ വലിയൊരു വിഭാഗം സിബലിന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് വിട്ടു നിന്നു.