സോളാര്‍ കുരുക്ക് മുറുകുന്നു; കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്ന് ആളൂര്‍

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സരിത എസ്. നായരുടെ അഭിഭാഷകന്‍ അഡ്വ. ബി.എ.ആളൂര്‍. കേസിലെ ബലാത്സംഗ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.

കേസില്‍ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ശാരീരിക ബന്ധത്തിലൂടെയല്ലാത്ത തരത്തിലുള്ള ബലാത്സംഗമാണ് ആരോപിച്ചിട്ടുള്ളത്. രഹസ്യഭാഗത്ത് സ്പര്‍ശിക്കുന്നതും അശ്ലീല ആംഗ്യങ്ങളും സംഭാഷണങ്ങളുമെല്ലാം നിയമപരമായി ബലാത്സംഗത്തിന്റെ പരിധിയില്‍ വരും. ഇത്തരം കേസുകളില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന് സാധ്യതയില്ലെന്നും ആളൂര്‍ വ്യക്തമാക്കി.

നിയമപരമായി കേസ് ശക്തമാണ്. ബലാത്സംഗ കേസായതിനാല്‍, ഏറ്റവും വലിയ സാക്ഷി പരാതിക്കാരി തന്നെയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെങ്കില്‍ പോലും സാഹചര്യത്തെളിവുകള്‍ ഉണ്ട്. ബലാത്സംഗം തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ആളൂര്‍ പറഞ്ഞു.