അമേരിക്കയില്‍ 15 ദിവസം മുമ്പ് കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് അമേരിക്കന്‍ സമയം ഇന്നലെ രാവിലെ 11 മണിയോടെ പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയിട്ടും സംഭവത്തിന് പിന്നിലെ ദുരൂഹതകള്‍ നീങ്ങുന്നില്ല. ഷെറിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയരുന്നു. ഈ മാസം ഏഴിനാണു വടക്കന്‍ ടെക്‌സാസിലെ റിച്ചര്‍ഡ്‌സണില്‍ നിന്നു ഷെറിനെ കാണാതായത്.
പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു വീടിനു പുറത്തിറക്കി നിര്‍ത്തിയ കുട്ടിയെ പിന്നീടു കാണാതായെന്നാണു വളര്‍ത്തച്ഛന്‍ എറണാകുളം സ്വദേശി വെസ്‌ലി പൊലീസിനെ അറിയിച്ചത്. അതേസമയം എഫ്ബിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
മാതാപിതാക്കളായ വെസ്ലിയേയും സിനിയയേയും പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇവരുടെ വാഹനങ്ങളില്‍ നിന്നും വീട്ടില്‍ നിന്നും ശേഖരിച്ച ഫോറന്‍സിക് തെളിവുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പാലു കുടിക്കാത്തതിനെ തുടര്‍ന്ന് കുട്ടിയെ രാവിലെ മൂന്ന് മണിക്ക് പുറത്ത് നിര്‍ത്തി എന്ന മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ല. വെസ്ലി നല്‍കിയ മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.
വെസ്‌ലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ടും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. പുലര്‍ച്ചെ 3.15ന് കാണാതായെങ്കിലും രാവിലെ എട്ടുമണിയോടെയാണു വിവരം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തത്.
പൊലീസില്‍ അറിയിക്കാന്‍ അഞ്ചു മണിക്കൂര്‍ വൈകിയതു ദുരൂഹമാണെന്ന നിലപാടിലായിരുന്നു പൊലീസ്. കുട്ടിയെ കാണാതായെന്നു കരുതുന്ന സമയത്തു വീട്ടില്‍ നിന്നൊരു വാഹനം രണ്ടുതവണ പുറത്തുപോയി തിരിച്ചെത്തിയതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്നു കണ്ടെത്തിയിരുന്നു.
ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്നു രണ്ടു വര്‍ഷം മുമ്പാണു വെസ്ലി സിനി ദമ്പതികള്‍ ഷെറിനെ ദത്തെടുത്തത്. കുട്ടിയ്ക്ക് കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു. പോഷകാഹാരക്കുറവുള്ളതിനാല്‍ നിശ്ചിത ഇടവേളകളില്‍ പാല്‍ നല്‍കണമെന്നും അതിനു കുട്ടി മടി കാണിച്ചിരുന്നുവെന്നുമാണു വെസ്ലി പൊലീസിനോട് പറഞ്ഞിരുന്നത്.