വീണ്ടും കടക്ക് പുറത്ത്..; കളക്ടറുടെ യോഗത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്. മുഖ്യമന്ത്രി വിളിച്ച കളക്ടര്‍മാരുടെ യോഗത്തിലാണ് മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. യോഗം നടക്കുന്ന ഹാളില്‍ കളക്ടര്‍മാരുടെയും മറ്റും ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമപ്രവര്‍ത്തകരോട് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്നതിനോട് താല്‍പര്യമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹാളില്‍നിന്ന് പുറത്തിറങ്ങി.

രാവിലെ മുഖ്യമന്ത്രി തൈക്കാട് ഗസ്റ്റ് ഹൗസിലെത്തിയപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ വിവാദ യാത്രയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
കഴിഞ്ഞ ദിവസവും തുടക്കത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഉടന്‍തന്നെ മാധ്യമപ്രവര്‍ത്തകരോട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍പ് മുഖ്യമന്ത്രിയും കളക്ടര്‍മാരുമായി നടക്കുന്ന യോഗത്തില്‍ തുടക്കത്തില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു.

മുന്‍പ് മുഖ്യമന്ത്രിയും ബിജെപി നേതാക്കളും തമ്മില്‍ നടന്ന സമാധാന യോഗത്തില്‍നിന്ന് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ടത് വിവാദമായിരുന്നു. അന്ന് യോഗം നടക്കുന്ന ഹാളില്‍നിന്ന് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ പുറത്തേയ്ക്കിറങ്ങുന്നതിനിടിയില്‍ ‘കടക്കു പുറത്ത്’ എന്ന് മുഖ്യമന്ത്രി ആക്രോശിക്കുകയുമായിരുന്നു.