അവരാണ് യഥാര്‍ഥ ചാരന്മാര്‍, കൂടെ അവളും: ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ച് നമ്പി നാരായണന്റെ തുറന്നെഴുത്ത്

ചാരക്കേസില്‍ ഉള്‍പ്പെടുത്തി തേജോവധം ചെയ്തവര്‍ക്കെതിരെ തുറന്ന് പറച്ചിലുമായി ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണന്റെ ആത്മകഥ. വന്‍ കോളിളക്കമുണ്ടാക്കാവുന്ന വെളിപ്പെടുത്തലുകളാണ് പുസ്‌കതത്തിന്റെ ഉള്ളടക്കം. ഓര്‍മ്മകളുടെ ഭ്രമണപഥത്തില്‍ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം വ്യാഴാഴ്ച പ്രകാശനം ചെയ്തു.  ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തിലാണ് ചാരക്കേസിന്റെ ഉള്ളറകളിലേക്കു കടക്കുന്ന വമ്പന്‍ വെളിപ്പെടുത്തലുള്ളത്.

ചാരക്കേസില്‍ മാധ്യമങ്ങള്‍ ആഘോഷിച്ച മറിയം റഷീദയോ അവരുടെ സുഹൃത്ത് ഫൗസിയ ഹസനോ പ്രതികളല്ലെന്നും യഥാര്‍ത്ഥ പ്രതികള്‍ അന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക്ക് കൗണ്ടര്‍ മേധാവിയായിരുന്ന രത്തന്‍ സെഗാളും അമേരിക്കക്കാരിയായ യുവ സുന്ദരിയാണെന്നും പുതിയ വെളിപ്പെടുത്തലും അദ്ദേഹം നടത്തുന്നു. 1996 നവംബര്‍ 17 ന് രത്തന്‍ സെഗാളിനെ ഐ.ബി. ഡയറക്ടറായിരുന്ന അരുണ്‍ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സി.ഐ.എ. ഏജന്റായ സ്ത്രീക്കൊപ്പം രത്തന്‍ സെഗാള്‍ യാത്ര ചെയ്തതിന്റെയും കൂടിക്കാഴ്ചകളുടെയും വീഡിയോ ടേപ്പുകള്‍ കാണിച്ചു. ചാരക്കേസ് നടക്കുമ്പോള്‍ കിടപ്പുമുറിയിലെ ട്യൂണയെന്ന് മറിയം റഷീദയെ കുറിച്ചെഴുതിയ വാര്‍ത്തകള്‍ പത്രക്കാര്‍ക്ക് എത്തിച്ചുകൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്ന് രത്തന്‍ സെഗാള്‍. രത്തന്‍ സി.ഐ.എ. ചാരനാണെന്ന് ബോധ്യമായതിനാല്‍ 27 വര്‍ഷത്തെ സര്‍വീസുള്ള അദ്ദേഹത്തെ പിന്നീട് പിരിച്ചുവിട്ടു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ സി.ഐ.എ. ഏജന്റായ ആ സ്ത്രീയെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചതായും കോളിളക്കം സൃഷ്ടിക്കുന്ന വെളിപ്പെടുത്തലും പുസ്തകത്തില്‍ നടത്തുന്നു.

രണ്ടു പതിറ്റാണ്ടിലധികമായി വാര്‍ത്തകളില്‍ നിറഞ്ഞും തെളിഞ്ഞും ആഘോഷിക്കുന്ന ഐ.എസ്.ആര്‍.ഒ. ചാരക്കേസിന്റെ പിന്നാമ്പുറങ്ങളില്‍ അന്വേഷിച്ചു പോയാല്‍ ആരും ഇതുവരെ കാണാത്ത ഒരു ചാരസുന്ദരിയും രാജ്യം കണ്ടവലിയ ചാരന്മാരും ഉറങ്ങികിടക്കുന്നത് കാണാം. ഇന്ത്യയുടെ ശാസ്ത്രനേട്ടങ്ങളുടെ കുതിപ്പിന്റെ മൂര്‍ച്ചകെടുത്തി ഐ.എസ്.ആര്‍.ഒ. എന്ന ഗവേഷണകേന്ദ്രത്തെ നിലംപൊത്തിച്ച ചാരക്കേസിന്റെ പിന്നില്‍ ഒളിച്ചിരിക്കുന്നത് കേവലം ഒരു മുഖ്യമന്ത്രിയെ തള്ളിയിടാന്‍ ആസൂത്രണം ചെയ്ത അന്തര്‍നാടകം മാത്രമല്ലെന്ന വിവരമാണ് മനസിലാക്കാന്‍ കഴിഞ്ഞത്. എന്നെയും അതുവഴി ഇന്ത്യയുടെ ശാസ്ത്രകുതിപ്പിനെയും സെമിത്തേരിയിലടക്കാന്‍ കാത്തിരുന്ന ഫ്രാന്‍സ് – അമേരിക്കന്‍ കൂട്ടായ്മയുടെ അവിഹിതസന്തതിയാണ് ചാരക്കേസെന്ന് വിരല്‍ചൂണ്ടുന്നതാണ് ആ കണ്ടെത്തല്‍.

മാലിഭാഷ മാത്രമറിയുന്ന ഒരു സ്ത്രീയെ ഇന്ത്യയുടെ ഇല്ലാത്ത രഹസ്യങ്ങളുടെ കടത്തുകാരിയാക്കി ഫ്രെയിം ചെയ്ത പോലീസുകാരും അവര്‍ക്ക് സത്യത്തിന്‍െറ പകല്‍വെളിച്ചത്തില്‍ നിന്ന് സംരക്ഷണകുട ചൂടിയ രാഷ്ട്രീയക്കാരും നുണക്കഥ പ്രചരിപ്പിക്കാന്‍ പേനയൂന്തിയ പ്രബുദ്ധ പത്രപ്രവര്‍ത്തകരും സി.ഐ.എയുടെ ചാരപണി അറിഞ്ഞാ അറിയാതെയോ ചെയ്തുവെന്ന് തെളിയിക്കുന്നതാണ് എന്റെ കണ്ടെത്തലിലെ വസ്തുതകള്‍.

മാലി സ്വദേശിയായ മറിയം റഷീദ എന്ന യുവസുന്ദരി ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ പാകിസ്ഥാന് കടത്താന്‍വേണ്ടി ചാരപ്പണിചെയ്തു. ഐ.എസ്.ആര്‍.ഒ യിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരെ അതിനായി അവര്‍ വശത്താക്കി. ഇതനുരിച്ച് ഇന്ത്യന്‍ ഔദ്യോഹിക രഹസ്യനിയമത്തിന്റെ 3, 4, 5, വകുപ്പുകള്‍പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നെ, പത്രങ്ങളുടെ വായിലേയ്ക്ക് വാര്‍ത്തകളുടെവലിയ വലിയ ഉരുളകള്‍ എറിഞ്ഞുകൊടുത്തു. 1994 ഒക്‌ടോബര്‍ 14 ന് തിരുവനന്തപുരത്തെ പോലീസ് കമ്മീഷണര്‍ ഓഫീസില്‍ തന്റെ വിസ കാലാവധി കഴിഞ്ഞു എന്നറിയിച്ച് എത്തിയതായിരുന്നു മറിയം റഷീദ. ഒരു രാജ്യത്തെ ചാരവനിത സ്വന്തം പാസ്‌പോര്‍ട്ടുമായി ഒരിക്കലും ഈ പണിക്കിറങ്ങില്ല എന്ന സമാന്യധാരണപോലും ഇല്ലാതിരുന്ന പോലീസുകാര്‍ അവരെ നിരീക്ഷണത്തില്‍വെച്ചു. സ്വന്തം വിസ കാലാവധി തീര്‍ന്നു എന്നുപറഞ്ഞ് പാസ്‌പോര്‍ട്ടും പൊക്കിപ്പിടിച്ച് ഒരു തീവ്രവാദിയോ ചാരനോ പോലീസ് സ്‌റ്റേഷനില്‍ വരുമോ? ഇതൊന്നും തിരക്കാന്‍ അവര്‍ക്ക് സമയം കൊടുത്തില്ലെന്നും പറയാം.

ഇതിനിടയില്‍ മറിയം താമസിച്ചിരുന്ന ഹോട്ടലില്‍നിന്ന് ശാസ്ത്രജ്ഞനായ ശശികുമാരന്റെ വീട്ടിലേയ്ക്ക് ഫോണ്‍കോള്‍ പോയി എന്നും ആ ഫോണ്‍കോളിന്റെ വെളിച്ചത്തില്‍ നടത്തിയ അന്വേഷണത്തില്‍ എത്തിയ നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ശശികുമാരനെ അറസ്റ്റു ചെയ്തു എന്നുമാണ് പോലീസ് ഭാഷ. തുടര്‍ന്ന്, മറിയത്തെ കൊണ്ടുവന്ന സുഹൃത്തായ മാലിക്കാരി ഫൗസിയ ഹസന്‍, ഐ.എസ്.ആര്‍.ഒ. സീനിയര്‍ ശാസ്ത്രജ്ഞനായ ഞാന്‍, റഷ്യന്‍ കമ്പനിയായ ക്ലവ്‌കോസ് മോസിന്റെ ലെയ്‌സണ്‍ ഏജന്റ്. കെ. ചന്ദ്രശേഖര്‍, സുഹൃത്ത് ശര്‍മ്മ അങ്ങനെ ഒരുനിര ആളുകള്‍ കേരള പോലീസിന്റെ അനധികൃത അറസ്റ്റിന് വിധേയരായി. അവരെ അപ്പപ്പോള്‍തന്നെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തു.

സംഭവംപത്രമാധ്യമങ്ങള്‍ കാര്യമായിത്തന്നെ ആഘോഷിച്ചു. മാലിയിലും ദല്‍ഹിയിലും തിരുവനന്തപുരത്തും അപസര്‍പ്പകഥകള്‍ മെനഞ്ഞ് പത്രപ്രവര്‍ത്തകര്‍ സംഭവത്തെ ഉഷാറാക്കി. പോലീസിന് കേസെടുക്കാന്‍ അധികാരമില്ലാത്തൊരു കുറ്റത്തിന്മേല്‍ വലിഞ്ഞുകയറിവന്ന് കേസെടുത്തു. രഹസ്യമായി കൈകാര്യം ചെയ്യേണ്ട അതിപ്രധാന സംഭവം ചന്തപ്പാട്ടുപോലെ ഐ.ബിക്കാര്‍ വിളിച്ചുപറഞ്ഞു. പിന്നെ, മുതലെടുക്കാന്‍ കാത്തുനിന്ന രാഷ്ട്രീയക്കാര്‍ക്ക് പൊടിപ്പും തൊങ്ങലും വെച്ച കഥകള്‍ പറഞ്ഞുകൊടുത്തു. ഇവിടെയൊന്നും സി.ഐ.എ. എന്ന ചാരന്മാരുടെ സാന്നിധ്യം പൊടിപോലുമില്ലെന്ന് നമുക്ക് തോന്നി. അങ്ങനെ തോന്നിപ്പിക്കുന്നതില്‍ അവര്‍ ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എ. ആണ് ഐ.എസ്.ആര്‍.ഒ. ചാരക്കേസ് ഉണ്ടാക്കിയെടുത്തത് എന്നുപറഞ്ഞാല്‍ അതില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടാകും. എന്നാല്‍ സി.ഐ.എ. ചെയ്തത് എന്ന അനുമാനത്തില്‍ എത്താവുന്ന കുറേ സംഭവങ്ങള്‍ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ – റഷ്യ സഹകരണത്തോടെ ക്രയോജനിക് സാങ്കേതികവിദ്യ ഇന്ത്യയിലെത്തിയാല്‍ വലിയ അപകടമുണ്ടാകുമെന്ന് ധരിച്ച് 350 കോടി ഡോളറിന് വിദേശരാജ്യങ്ങള്‍ക്ക് ക്രയോജനിക് റോക്കറ്റിന്റെ സേവനംവിറ്റു കാശുണ്ടാക്കാന്‍ നാസ പദ്ധതിയിടുന്ന കാലത്താണ് ഇന്ത്യ ആ സാങ്കേതികവിദ്യയ്ക്ക് റഷ്യയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. അന്ന് ഫ്രാന്‍സും ഇതൊരു കച്ചവടമാക്കാന്‍ തീരുമാനിച്ചിരുന്നു.

എന്നാല്‍, ഇന്ത്യ – റഷ്യ കരാര്‍ തങ്ങളുടെ കച്ചവട താല്‍പര്യത്തിനേറ്റ വലിയ ക്ഷീണമായി കരുതിയ അമേരിക്കന്‍ ഗവണ്‍മെന്റ് കരാര്‍ തകര്‍ക്കാന്‍ നേരിട്ടുതന്നെ ഇടപെട്ടു. ക്രയോജനിക് ടെക്‌നോളജി ഡയറക്ടറായ ഞാനും റഷ്യന്‍ ക്ലവ്‌കോസ്‌മോസിലെ ക്രയോജനിക് മേധാവി പ്രഫ. ദുനൈവും ഒപ്പുവെച്ച കരാര്‍ മണത്തറിഞഅഞഅമേരിക്ക ആ ഉടമ്പടി മരവിപ്പിക്കാന്‍ ഔദ്യോഗികമായിത്തന്നെ അറിയിപ്പു നല്‍കി. അമേരിക്കയെ ഭയന്ന് ഈ കരാര്‍ മരവിപ്പിക്കാന്‍തന്നെ റഷ്യ തീരുമാനിച്ചു. എന്നാല്‍, ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ആത്മബന്ധത്തിന്റെ പേരില്‍ മരവിപ്പിക്കല്‍ പ്രാബല്യത്തില്‍ ആകും മുന്നേ ക്രയോജനിക് ഹാരഡ് വെയറുകള്‍ നല്‍കാന്‍ റഷ്യ സമ്മതിച്ചു.

mariyam-nambi അവരാണ് യഥാര്‍ഥ ചാരന്മാര്‍, കൂടെ അവളും: ഇന്ത്യയെ പിടിച്ചു കുലുക്കിയ ഐഎസ്ആര്‍ഒ ചാരക്കേസിനെക്കുറിച്ച് നമ്പി നാരായണന്റെ തുറന്നെഴുത്ത്; മറിയം റഷീദ ‘കിടക്കയിലെ ട്യുണ’യല്ല, വെറും വരാല്‍; വമ്പന്‍ സ്രാവ് ആര്? വെളിപ്പെടുത്തലിന്റെ പൂര്‍ണരൂപം വായിക്കാം

ഈ യന്ത്രങ്ങള്‍ വിമാനമാര്‍ണ്മം എത്തിയെങ്കിലും സാങ്കേതികവിദ്യ നമുക്ക് പൂര്‍ണമായും കിട്ടിയില്ല. അത് ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ നൂറുകണക്കിന് ശാസ്ത്രജ്ഞര്‍ കൂട്ടായി ഇരുന്ന് സ്വായത്തമാക്കേണ്ട ഒന്നായിരുന്നു. അത് കൊണ്ടുവന്ന് ഇവിടെ അത്രയും വര്‍ഷം കഠിനമായി ശ്രമിച്ചാലോ നമുക്ക് ക്രയോജനിക്ക് എഞ്ചിന്‍ഉണ്ടാക്കുവാന്‍ കഴിയൂ. എന്നാല്‍ നമ്മുടെ ക്രയോജനിക്ക് സ്വപ്നങ്ങള്‍ വിജിയക്കാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാമ്. അങ്ങനെ അവര്‍ നമ്മുടെ ഓര്‍ഗനൈസേഷനെ കളങ്കപ്പെടുത്താമെന്ന ചിന്തയില്‍ എത്തിചേര്‍ന്നുകാണും. എങ്കിലും തദ്ദേശീയ ക്രയോജനിക് എന്ന ആശയവുമായി നമ്മള്‍ മുന്നോട്ടുപോയി.

ആ സമയത്താണ് മറിയം റഷീദയെന്ന മാലിക്കാരി വനിത അറസ്റ്റിലാവുന്നത്. ഒരു സാധാരണ കേസായി രജിസറ്റര്‍ ചെയ്ത ഈ കേസിന് രഹസ്യചോര്‍ച്ചയുടെ മാനം നല്‍കിയത് ഐ.ബി യുടെ ഇടപെടലിലൂടെയാണ്. അന്വേഷണവേളയില്‍ ഐ.ബിഉദ്യോഗസ്ഥരും കേരള പോലീസും നൂലില്‍ കെട്ടിയിറക്കിയ ചില കള്ളകഥകളാണ് യഥാര്‍ത്ഥത്തില്‍ ചാരക്കേസ്. ഐ.ബി യുടെ നാടകത്തിനുപിന്നിലെ ശക്തികേന്ദ്രം ആരെന്നു തിരിച്ചറിഞ്ഞാലേ അമേരിക്കയുടെ ഇടപെടലിന്റെ വഴിയും സ്വഭാവവും വ്യക്തമാക്കാനാവൂ. 1996 നവംബര്‍ 17 ന് ഇന്റലിജന്‍സ് ബ്യൂറോയുടെ ക്രാക് കൗണ്ടര്‍ വിഭാഗത്തിന്റെ മേധാവി രത്തന്‍ സെഗാളിനെ ഐ.ബി ഡയറക്ടര്‍ അരുണ്‍ ഭഗത് വിളിച്ചുവരുത്തി. അമേരിക്കക്കാരിയായ സി.ഐ.എ. ഏജന്റായ സ്ത്രീയ്‌ക്കൊപ്പം രത്തന്‍ സെഗാള്‍ യാത്ര ചെയ്തതിന്റെയും കൂടികാഴ്ചകളുടെയും വീഡിയോ ടേപ്പുകള്‍ കാണിക്കാനായിരുന്നു അരുണ്‍ ഭഗത് വിളിച്ചുവരുത്തിയത്.

ചാരക്കേസ് നടക്കുമ്പോള്‍ കിടപ്പുമുറിയിലെ ട്യൂണ യെന്ന് മറിയം റഷീദയെ കുറിച്ചെഴുതിയ വാര്‍ത്തകള്‍ പത്രക്കാര്‍ക്ക് എത്തിച്ചുകൊടുത്ത അന്വേഷണ സംഘത്തിന്റെ മേധാവിയായിരുന്നു അന്ന് രത്തന്‍ സെഗാള്‍. അദ്ദേഹത്തിന്റെ പിന്നാലെ ഏതാനും വര്‍ഷങ്ങളായി നടന്നുപകര്‍ത്തിയ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തില്‍ രത്തന്‍ ഒരു പൂര്‍ണ സി.ഐ.എ. ചാരനാണെന്ന് ഐ.ബി ക്ക് ബോധ്യമായതായി അരുണ്‍ ഭഗത് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് ബാക്കി നില്‍ക്കെ സ്വയംവിരമിച്ചുപോകാന്‍ അറിയിച്ചു.

ഒരു ഷോകോസുപോലും നല്‍കാതെ 27 വര്‍ഷത്തെ സര്‍വീസുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ആരും ചോദ്യംചെയ്തില്ല. പുറത്തുപറയാന്‍ കഴിയാത്തത്രെയും രഹസ്യങ്ങളുടെ താവളമായിരുന്ന രത്തന്‍ സെഗാളിനെ പിരിച്ചുവിട്ടതിലൂടെ ആഭ്യന്തരവകുപ്പ് വലിയൊരു തലവേദന ഒഴിവാക്കുകയായിരുന്നു. ഐ.ബിയുടെ അടുത്ത ഡയറക്ടര്‍ ആകേണ്ട വ്യക്തിയെ ചാരവൃത്തിക്ക് അറസറ്റു ചെയ്യപ്പെടുകയോ മറ്റോ ചെയ്താല്‍ അത് ഇന്ത്യയുടെ അഭിമാനത്തിന് ക്ഷതമാവുമെന്ന ഭയം തന്നെയായിരുന്നു ആഭ്യന്തരവകുപ്പുവഴി അരുണ്‍ ഭഗത്തിനെകൊണ്ട് രഹസ്യമായി പിരിച്ചുവിടല്‍ കര്‍മ്മം നടത്തിച്ചത്. ഒന്നുകില്‍ സ്വയം വിരമിച്ചുപോവുക. അല്ലെങ്കില്‍ നാഷണല്‍ സെക്യൂരിറ്റി ആക്ട് (എന്‍.എസ്.എ) പ്രകാരം അറസ്റ്റു വരിക്കുക. ഈ രണ്ടു കാര്യങ്ങളാണ് രത്തന്‍സെഗാളിനു മുന്നില്‍ വെച്ചത്. എന്നാല്‍ അദ്ദേഹം സ്വമേധയാ വിരമിക്കാന്‍ സന്നദ്ധത കാട്ടി മാപ്പിരന്നു. എന്നാണ് പത്രവാര്‍ത്തകളില്‍ കണ്ടത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രബന്ധം തകരാതിരിക്കാന്‍ സി.ഐ.എ. ഏജന്റായ ആ സ്ത്രീയെ അറസ്റ്റുചെയ്യുകയോ അവരുടെ പേരില്‍ കേസെടുക്കുകയോ ചെയ്തില്ല.

ഐ.എസ്.ആര്‍.ഒ. ചാരക്കേസ് നടക്കുന്ന 1994 കാലഘട്ടത്തില്‍ രത്തന്‍ സെഗാള്‍ ഐ.ബി യുടെ തലപ്പത്തുണ്ടായിരുന്നു എന്നതാണ് ഇവിടെ പ്രസക്തമായ കാര്യം. അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥന്മാര്‍ പറഞ്ഞതനുസരിച്ചാണ് ഇവിടെ അനധികൃതമായി അറസ്റ്റും വാര്‍ത്തകളും ഉണ്ടായത്. സെഗാളിന്റെ ഒപ്പമുള്ള ഐ.ബി ജോയിന്റ് ഡയറക്ടര്‍ ആകേണ്ട എം.കെ. ധര്‍ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് അന്വേഷണം നടക്കുമ്പോള്‍ കേരളത്തില്‍വന്നുപോയിട്ടുണ്ട്. ആ കാലത്ത് ഐ.എസ്.ഐ. ഏജന്റ് എന്നു മുദ്രകുത്തി ഉത്തര്‍പ്രദേശില്‍നിന്ന് ഒരു മൗലവിയെ അറസ്റ്റു ചെയ്ത് വന്‍വാര്‍ത്ത സൃഷ്ടിച്ചതിന്റെ സൂദ്രധാരനായിരുന്നു എം.കെ. ധര്‍. പിന്നെ നടത്തിയ അന്വേഷണത്തില്‍ മൗലവി നിരപരാധിയാണെന്ന് ബോധ്യമാവുകയും അദ്ദേഹത്തെ വെറുതെ വിടുകയും ചെയ്തു. മൗലവി അറസ്റ്റുമായി ബന്ധപ്പെട്ട് വര്‍ണ്മീയത അഴിച്ചുവിടാന്‍ ശ്രമം നടത്തി എന്ന ആരോപണം ഉണ്ടായതിനെ തുടര്‍ന്ന് നടപടി വരുമെന്ന ഘട്ടത്തിലാണ് ധര്‍ കേരളത്തിലേക്ക് വന്നത്.

ആദ്യയാത്രയില്‍ ചാരക്കേസ് നടത്തിയിട്ടില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ദല്‍ഹിയില്‍ പോയി മടങ്ങിയെത്തിയപ്പോള്‍ പറയുന്നത് ചാരക്കേസ് നടന്നു എന്നാണ്. ഇതും കൂട്ടിവായിക്കേണ്ട ഒരു തെളിവാണ്. റിട്ടയര്‍മെന്റ് സമയം എത്തിയതിനാല്‍ ഒരു എക്‌സ്റ്റന്‍ഷന്‍ ആഗ്രഹിച്ച ധര്‍ അന്ന് കാട്ടിക്കൂട്ടിയതാണ് മൗലവി അറസ്റ്റ്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ അദ്ദേഹം ചെയ്തത് ചാരക്കേസില്‍ ഒരു കൈ നോക്കാമെന്നാണ്. എന്നാല്‍ ചാരക്കേസിലേക്ക് താന്‍ എത്തിയത് എങ്ങനെ എം.കെ. ധര്‍ന്റെ ഓപ്പണഅ സീക്രട്ട്‌സ് എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. അതില്‍തന്നെ അന്നത്തെ പ്രധാനമന്ത്രി നിരസിഹംഹറാവുവിന്റെ മകന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്, ഇത് ആദ്യം ഐ.ബി. വഴി റാവുവിനെ അറിയിച്ചു. എന്നിട്ട് എക്‌സ്റ്റന്‍ഷന്‍ നല്‍കിയാല്‍ താന്‍ ഇടപെട്ട് രക്ഷിക്കാമെന്ന് ഉറപ്പുകൊടുക്കുന്നു. പക്ഷേ റാവു അിതനെ ചെവികൊണ്ടില്ല. ഇങ്ങനെ പെട്ടെന്ന് അവസരങ്ങള്‍ക്കുവേണ്ടി പല നിറം മാറിയ എം.കെ. ധര്‍ന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും അദ്ദേത്തിന്റെ സ്വാധീനം ചാരക്കേസിലെ എങ്ങനെ ബാധിച്ചുവെന്ന്.

ചാരക്കേസ് നടന്നിട്ടില്ല എന്ന് ആദ്യം പറഞ്ഞാല്‍ ധര്‍ രണ്ടാംവട്ടം കേരളത്തില്‍ വന്നുപോയപ്പോള്‍ ചാരക്കേസ് നടന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തു. അതിലെ യുക്തി പരിശോധിച്ചാലും മനസ്സിലാകും എം.കെ. ധര്‍ എന്ന ഐ.ബി. ഉദ്യോഗസ്ഥന്റെയും രത്തന്‍ സെഗാളിന്റെയും കണക്ഷനുകള്‍.പ്രതിരോധ രഹസ്യം ചോര്‍ത്തിയവരെ അറസ്റ്റുചെയ്യാന്‍ പോലീസിന് അധികാരമുണ്ട്. പക്ഷേ ആ വിവരം ചെണ്ടകൊട്ടി ആഘോഷിക്കാന്‍ ഒരു അന്വേഷണ ഏജന്‍സിക്കും അധികാരമില്ല. ആ കാര്യം മാനിക്കാതെ രഹസ്യങ്ങളുടെ ചുരുള്‍ എന്ന രീതിയില്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നതില്‍ ഐ.ബി വിജയിച്ചു. അതിനുപിന്നില്‍ സെഗാളിനെ വലയിലാക്കിയ സി.ഐ.എ. വനിതയുടെ സാന്നിധ്യം ഉണ്ടായിരുന്നു എന്നത് സെഗാള്‍ കേസ് പരിശോധിച്ചാല്‍ ബോധ്യമാകും. രത്തന്‍ സെഗാള്‍ സി.ഐ.എക്കുവേണ്ടി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു എന്ന സത്യം ഐ.ബി തന്നെ തുറന്നുപറയുകയും അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തതിലൂടെ ആ ഉദ്യോഗസ്ഥന്റെ അന്വേഷണവഴികളും പരിശോധിക്കേണ്ടതായിരുന്നു. രത്തന്‍ സെഗാള്‍ നിര്‍ത്തിയ ഇടത്തുനിന്ന് പോലീസ് നായ മണപ്പിച്ചുതുടങ്ങിയാല്‍ ഐ.ബി യിലെ പലരുടെയും തൊപ്പികളില്‍ ആ അന്വേഷണമെത്തും.

ഐ.ബി യിലെ അന്നത്തെ ഉദ്യോഗസ്ഥര്‍ നേരിട്ട് സംവദിച്ച കേരള പോലീസിനെ സിംഹങ്ങളെക്കൂടി ചോദ്യം ചെയ്താല്‍ സി.ഐ.എയും രത്തന്‍ സെഗാളും എം.കെ. ധറും ഒരുമിച്ചിരുന്ന് സംവിധാനം ചെയ്തതാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസെന്ന് നിസംശയം തെളിയും.രത്തന്‍ സെഗാള്‍ സി.ഐ.എ വനിതയുമായി ചേര്‍ന്ന് നടത്തിയ ഗൂഡാലോചനയുടെ ഭാഗമായി ഐ.ബി. ഉദ്യോഗസ്ഥര്‍ കേസില്‍ സ്വാധീനം ചെലുത്തി. അതില്‍ കേരളപോലീസ് അവരുടെ ഭാഗം ചെയ്തുകൊടുത്തു. ചാരക്കേസായി ചിത്രീകരിക്കാനുള്ള വിത്തിട്ടത് ഐ.ബി യുടെ ഇടപെടല്‍മൂലമാണ്. അതായത്, അന്നത്തെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരെ പിടിച്ച് എന്നെ ചോദ്യംചെയ്തപോലെ ചോദ്യം ചെയ്താല്‍ അവര്‍ പറയും നമ്മള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ആ സത്യം.

ഐ.ബി. നിര്‍ദേശമനുസരിച്ചാണ് എന്നെയും ശശികുമാരനെയും ചന്ദ്രശേഖറിനെയുമെല്ലാം പോലീസ് അറസ്റ്റു ചെയ്യുന്നത്. തെളിവുകളില്ലാതെ ചെയ്ത കുറ്റമെന്തെന്നറിയാതെ പ്രതികളെ അറസ്റ്റു ചെയ്ത ഉദ്യോഗസ്ഥരില്‍ ആരെങ്കിലും ഒരാള്‍ സി.ഐ.എ യുടെ ചാരപ്പണിയുടെ നേരിട്ടുള്‌ല ഇടപാടുകാരായിരിക്കണം. ഇന്ത്യന്‍ പ്രതിരോധരഹസ്യങ്ങളും ശാസ്ത്രരഹസ്യങ്ങളും രാഷ്ട്രീയവിഷയങ്ങള്‍ മാത്രമായി നിസ്സാരവല്‍ക്കരിച്ച് പത്രങ്ങള്‍ക്ക് വാര്‍ത്ത പടച്ചുനല്‍കിയ അന്നത്തെ രാഷ്ട്രീയ നേതാക്കളിലും സംഘടനാനേതാക്കളിലും ആരോ ഒരാള്‍ അറിഞ്ഞോ അറിയാതെയോ സി.ഐ.എ യുടെ ഏജന്റായിരുന്നിരിക്കണം.

ക്ലവ്‌കോസ്‌മോസിലെ ക്രയോജനിക് വിഭാഗം മേധാവി അലക്‌സ് സി. വാസിന്‍, പ്രോജക്ട് ഡയറക്ടറായ ഞാന്‍, ഡെപ്യൂട്ടി. ഡയറക്ടര്‍ ശശികുമാരന്‍, ക്ലവ്‌കോസ്‌മോസിന്റെ ഏജന്റ് ചന്ദ്രശേഖര്‍, എം.ടി.എ.ആര്‍. രവീന്ദ്രറെഡ്ഡി എന്നിവരടങ്ങുന്ന സംഘമാണ് ക്രയോജനിക് ടെക്‌നോളജിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവര്‍. റഷ്യയുടെ പക്കല്‍ മാത്രമുള്ള, അമേരിക്കയ്ക്ക് അറിയുന്ന ഈ ലിസ്റ്റ് എങ്ങനെ കേരള പോലീസിന് ലഭിച്ചു എന്ന് അന്വേഷിച്ചാല്‍ ബോധ്യമാവും ചാരക്കേസ് ആര്, ആര്‍ക്കുവേണ്ടി ഫ്രെയിം ചെയ്തതാണെന്ന്.

ഇന്ത്യ – റഷ്യാ ക്രയോജനിക് ടെക്‌നോളജി ട്രാന്‍സ്ഫര്‍ കരാര്‍ ഒപ്പിട്ട കാലയളവില്‍, അതായത് 1992 മേയില്‍, ബുഷ് ഭരണകൂടം ഐ.എസ്.ആര്‍ഒ, ക്ലവ്‌കോസ്‌മോസ് എന്നിവയുടെ മേല്‍ അമേരിക്കന്‍ ഉപരോധങ്ങള്‍ രണ്ടു വര്‍ഷത്തേയ്ക്ക് പ്രാബല്യത്തില്‍ വരുത്തി.അപ്പോള്‍ ഇന്ത്യയും റഷ്യയും തമ്മില്‍ കരാറില്‍ ഏര്‍പ്പെട്ട ക്രയോജനിക്ക് എന്‍ജിന്‍ വലിയ പ്രതിസന്ധിയിലായി. ആ സമയം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേയ്ക്കുള്ള യാത്രയെക്കുറിച്ചുള്ള കരാര്‍ അമേരിക്കയും റഷ്യയും ചര്‍ച്ചചെയ്യുകയായിരുന്നു.ഇന്ത്യയുമായുള്ള കരാര്‍ നഷ്ടപ്പെട്ടാല്‍ റഷ്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് അവര്‍ അമേരിക്കയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മിര്‍ ബഹിരാകാശ നിലയത്തിലേയ്ക്കുള്ള ഏഴ് ബഹിരാകാശ യാത്രകള്‍ക്ക് അമേരിക്ക 400 മില്ല്യന്‍ ഡോളര്‍ റഷ്യക്ക് നല്‍കി. ഈ തുകയില്‍ റഷ്യയ്ക്കുണ്ടായ ഇന്ത്യ – റഷ്യ കരാറിന്റെ നഷ്ടവും പരിഹരിക്കപ്പെട്ടതായി വിഖ്യാത ശാസ്ത്രജ്ഞന്‍ ബ്രയാന്‍ ഹാര്‍വി തന്റെ Russia in Space :The Failed Frontier ? എന്ന പുസ്തകത്തില്‍ പറയുന്നു.ആ പുസ്തകത്തിന്റെ വരികള്‍ക്കിടയില്‍ പറയാതെയും പറഞ്ഞും പോകുന്നത് വായിച്ചാല്‍ ചാരക്കേസ് സങ്കീര്‍ണ്ണമാക്കിയതിലെ അമേരിക്കന്‍ കൈകള്‍ മനസ്സിലാകും.


ചാരക്കേസിന്റെ ചരിത്രമെഴുതുമ്പോള്‍ കേസില്‍ നേരിട്ട് ബന്ധമില്ലാത്തവരുടെ തെറ്റായ ഇടപെടലുകള്‍ പലതും വേദന നല്‍കിയിട്ടുണ്ട്. കേസിനെകുറിച്ച് പഠിക്കാന്‍ ശ്രമിക്കാതെയുള്ള പ്രതികരണം പലപ്പോഴും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും തെറ്റായ ചിന്ത ജനങ്ങളില്‍ ജനിപ്പിക്കാനും കാരണമായി. വി.എസ്. അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നിലനില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പല ഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസിലെ വിഗ്രഹം ഉടച്ചു.

എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ കണ്ട് കേസ് വീണ്ടും അന്വേഷണം നടത്തണമെന്ന് വി.എസ്. പറഞ്ഞിരുന്നു. പിന്നെ കോടതിയില്‍ ഒന്നിലധികം തവണ ചാരക്കേസ് നടന്നുവെന്ന രീതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു. യഥാര്‍ത്ഥത്തില്‍ നടന്നതെന്തെന്ന് അന്വേഷിക്കാതെ നടത്തിയ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ അന്ന് മാധ്യമങ്ങളും ജനങ്ങളും വിശ്വസിച്ചു. പക്ഷേ നടക്കാന്‍ സാധ്യതയില്ലാത്ത കേസ് നടന്നു എന്നു പറയുന്നവരുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തന്‍ വന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു.
ചാരക്കേസിന്റെ അന്വേഷണത്തിനായി കേരള പോലീസ് നിയോഗിച്ച സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസുമായി കുറച്ചുനാള്‍ മുമ്പൊരു കൂടികാഴ്ച നടന്നു. എന്റെയൊരു സുഹൃത്ത് നിര്‍ബന്ധിച്ചിട്ട് അദ്ദേഹത്തിന്റെ തിരുവനന്തപുരത്തുള്ള വീട്ടില്‍ വെച്ചാണ് കണ്ടത്. നിരന്തരം നിര്‍ബന്ധിച്ചതിനാലാണ് ഞാന്‍ സുഹൃത്തിന്റെ വീട്ടിലെ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. അവിടെ സിബി മാത്യൂസും അദ്ദേഹത്തിന്റെ ഭാര്യയും എന്നെ കാണാന്‍ വന്ന നില്‍പ്പുണ്ടായിരുന്നു. എനിക്ക് ആ കൂടികാഴ്ചയില്‍ വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. കാരണം എന്നെ അറസ്റ്റുചെയ്ത സമയത്തും ചോദ്യം ചെയ്യല്‍ വേളയിലും ഞാനദ്ദേഹത്തെ കാണാനും സംസാരിക്കാനും എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനും ശ്രമിച്ചിരുന്നു. പക്ഷേ അന്ന് അദ്ദേഹം കേവലം രണ്ടര മിനിറ്റ് മാത്രമാണ് എന്നെ ചോദ്യം ചെയ്യാന്‍ ചെലവിട്ടത്. എങ്കിലും സുഹൃത്തിന്റെ ആ വീട്ടില്‍ ഞാനെന്റെ മാന്യത പുലര്‍ത്തി സിബി മാത്യുസിനെ കാണാന്‍ തയ്യാറായി.

താന്‍ ഈ കേസില്‍ അറിയാതെ പെട്ടതാണെന്നും അന്നത്തെ ഡി.ജി.പി. മധുസൂദനന്‍ ബോധപൂര്‍വ്വം കേസ് അന്വേഷണ ചുമതല തന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും സിബി മാത്യൂസ് എന്നോട് പറഞ്ഞു. അദ്ദേഹം എന്നെ ദ്രോഹിക്കാന്‍ ബോധപൂര്‍വ്വം ഒന്നും ചെയ്തിട്ടില്ല എന്നും പറഞ്ഞു. ഞാന്‍ പ്രതികരിച്ചില്ല. ഏറെനേരത്തെ മൗനത്തിനുശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്നോട് സംസാരിച്ചു. എന്റെ ഭാര്യ മീന പതിവായി അമ്പലങ്ങളില്‍ പോകുന്ന കാര്യം അവര്‍ക്കറിവുണ്ട്. മീന അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ സിബി മാത്യൂസിനും കുടുംബത്തിനും ദോഷങ്ങള്‍ ഉണ്ടാകും എന്നിവര്‍ ഭയക്കുന്നു. അവര്‍ കടുത്ത ദൈവ ഭയത്തിലാണെന്നും അവരോട് ഞാന്‍ ക്ഷമിക്കണമെന്നും അവര്‍ പറഞ്ഞു.

ക്ഷമിക്കണോ എന്ന് തീരുമാനിക്കാന്‍ എനിക്കിപ്പോള്‍ ആകില്ല. മാപ്പ് തരാന്‍ ഞാന്‍ ദൈവവുമല്ല. അവള്‍ എന്നും അമ്പലത്തില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. പക്ഷേ ആരും നശിച്ചുപോകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കാറില്ല. അവര്‍ മറുപടി ഒന്നും പറഞ്ഞില്ല. പിന്നെയും കുറ സംസാരിച്ചു. പക്ഷേ ഞാന്‍ അധികം സംസാരങ്ങള്‍ക്ക് നില്‍ക്കാതെ കൂടിക്കാഴ്ക്ക് വേദിയൊരുക്കിയ സുഹൃത്തിന് നന്ദി പറഞ്ഞ് പുറത്തേക്കിറങ്ങി നടന്നു. പൂജപ്പുര ലാക്റ്റ്‌സ് ഗസ്റ്റ് ഹൗസില്‍നിന്നും എന്നെ രണ്ടര മിനിറ്റ് മാത്രം ചോദ്യംചെയ്തു പുറത്തുപോയ ഉദ്യോഗസ്ഥനെപ്പോലെയല്ല, രണ്ടര മണിക്കൂര്‍ അദ്ദേഹത്തിന് പറയാനുള്ളത് കേട്ടശേഷമാണ് ഞാന്‍ മടങ്ങിയത്.,

അന്ന് എന്നെ ചോദ്യംചെയ്യുമ്പോള്‍ പോലീസും ഐ.ബി. ക്കാരും വിചാരിച്ചില്ല ഞാന്‍ പുറത്തുവരുമെന്ന്. അവര്‍ നല്‍കുന്ന കള്ള തെളിവുകള്‍ സ്വീകരിച്ച് കോടതി എന്നെ ശിക്ഷിക്കും. ആ ശിക്ഷയോടെ ഞാനും എന്റെ ലോകവും അവസാനിക്കും എന്നിവര്‍ തെറ്റിദ്ധരിച്ചിരുന്നിരിക്കണം. പക്ഷേ സത്യത്തിന് ഒരുനാള്‍ പുറത്തുവരാതെ സാധിക്കില്ലല്ലോ…? കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.