കാമുകിയെ കൊന്ന് പല കഷ്ണങ്ങളാക്കി ബാഗിലാക്കി സ്കൂട്ടറില്‍ റെയില്‍വേസ്റ്റേഷന്റെ പാര്‍ക്കിങില്‍ ഉപേക്ഷിച്ചു; കൊല്ലപ്പെട്ടത് ജംഷഡ്പൂരിലെ ആശുപത്രി ജീവനക്കാരി

വിവാഹാഭ്യര്‍ഥന നിരസിച്ച കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മുറിച്ച്‌ ബാഗിലാക്കി റയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ചു. ജംഷഡ്പുരിലെ കഡ്മ സ്വദേശിനിയും മെഡിട്രിന ആശുപത്രിയിലെ ഓപ്പറേഷന്‍ മാനേജരുമായ ചയനിക കുമാരിയാണ് (30) കൊല്ലപ്പെട്ടത്. സംഭത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്‍ക്കത്ത സ്വദേശിയായ ഡോക്ടര്‍ മിര്‍സ റഫീഖ് ഹഖിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

കഴിഞ്ഞദിവസം ഝാര്‍ഖണ്ഡിലെ ബിസ്താപുരിലാണ് സംഭവം. ഹോട്ടല്‍ ജിഞ്ചറിലെ മുറിയില്‍ വച്ച്‌ കൊലപ്പെടുത്തിയശേഷം യുവതിയുടെ മൃതദേഹം മുറിച്ചു ട്രോളിബാഗിലാക്കി ജംഷഡ്പുര്‍ ടാറ്റാനഗര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു. മൃതദേഹം ബാഗിലാക്കി യുവതിയുടെ സ്കൂട്ടറിലാണ് റയില്‍വേ സ്റ്റേഷന്റെ പാര്‍ക്കിങ്ങില്‍ ഉപേക്ഷിച്ചത്. സ്റ്റേഷന്‍ പരിസരത്ത് അജ്ഞാത ബാഗ് കണ്ട യാത്രക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. ബോംബാണെന്ന ആശങ്കയും ഉയര്‍ന്നു. ഇതിനെത്തുടര്‍ന്നു ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ ജഡമാണെന്നു തിരിച്ചറിഞ്ഞത്.

ചയനികയും ഡോക്ടറും കുറച്ചുനാളായി അടുപ്പത്തിലായിരുന്നുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ജോലിക്കുപോയ ചയനികയെ കാണാത്തതിനെ തുടര്‍ന്നു രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫോണ്‍ നമ്ബര്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മിര്‍സ പിടിയിലായത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് തെളിവായി. ഡോ. മിര്‍സയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.