അമേരിക്കയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം

പി.പി.ചെറിയാന്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വിദ്യാഭ്യാസം നടത്തുന്ന വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന് ഇന്റര്‍നാഷ്ണല്‍ എഡുക്കേഷന്‍, യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ബ്യൂറൊ ഓഫ് എഡുക്കേഷണല്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് നവം.13ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിക്കുന്നു.

യു.എസ്. വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ചൈനയാണ് ഒന്നാം സ്ഥാനത്തെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷ്ണല്‍ എഡുക്കേഷന്‍ പോളിസി ആന്റ് പ്രാക്ടീസ് ഗവേഷണ ചുമതല വഹിക്കുന്ന രാജിക ബണ്ഡാരി പറഞ്ഞു(Rajika Bhandari). 2016-2017 അദ്ധ്യയന വര്‍ഷത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 3 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും ഇതു സര്‍വ്വകാല റിക്കാര്‍ഡാണെന്നും ബണ്ഡാരി പറഞ്ഞു. ഇപ്പോള്‍ 1.08 മില്യണ്‍ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ ഉപരി പഠനത്തിനായി എത്തിയിരിക്കുന്നത്. 2016 ല്‍ വിദേശവിദ്യാര്‍ത്ഥികളില്‍ നിന്ന് 39 ബില്യണ്‍ ഡോളറിന്റെ വരുമാനമാണ് അമേരിക്കന്‍ ഖജനാവില്‍ എത്തിയിട്ടുള്ളത്. 200 രാജ്യങ്ങളില്‍ നിന്നുളഅള വിദ്യാര്‍ത്ഥികളില്‍ പഠനം നടത്തുന്നുണ്ട്.

2015-2016 ല്‍ 165, 918 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ നിന്നും എത്തിയപ്പോള്‍ 2016- 2017 ല്‍ 12 ശതമാനം വര്‍ദ്ധിച്ചു. 186267 പേരാണ് ഇവിടെ എത്തിയത്.56.3 ശതമാനം ബിരുദപഠനത്തിനും, 11.8 ശതമാനം അണ്ടര്‍ ഗ്രാജുവേറ്റും, 30.7 ശതമാനം പോസ്റ്റ്ഗ്രാജുവേറ്റ് പഠനത്തിനുമാണ് അമേരിക്കയില്‍ ഉള്ളത്.അമേരിക്കയില്‍ നിന്നും കഴിഞ്ഞവര്‍ഷം 4438 വിദ്യാര്‍ത്ഥികള്‍ ഇന്ത്യയില്‍ പഠനത്തിനായി എത്തിയപ്പോള്‍ ഈ അദ്ധ്യനവര്‍ഷം 4181 പേരാണ് എത്തിയിരിക്കുന്നത്. 5.8 ശതമാനം കുറവ്.