2016ല്‍ അമേരിക്കയില്‍ ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി എഫ്ബിഐ

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: 2016ല്‍ അമേരിക്കയില്‍ ആറായിരത്തിലധികം വംശീയാക്രമണങ്ങള്‍ നടന്നതായി നവംബര്‍ 13 നു എഫ്ബിഐ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2015 നടന്നതിനേക്കാള്‍ 5 ശതമാനം വര്‍ധനവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. കറുത്ത വര്‍ഗക്കാര്‍ക്കെതിരെയും യൂദര്‍ക്കെതിരെയുമാണ് ഭൂരിപക്ഷം അതിക്രമങ്ങള്‍ നടന്നിട്ടുള്ളതെന്നും എന്നാല്‍ മുസ്ലിംകള്‍ക്കെതിരേയും നിരവധി അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ട്.

ഹിന്ദുക്കള്‍ക്കെതിരെ പന്ത്രണ്ടും സിക്കുകള്‍ക്കെതിരെ ഏഴും ബുദ്ധിസ്റ്റിനെതിരെ ഒന്നും കേസുകളാണ് 2016ല്‍ വംശീയാതിക്രമങ്ങളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും എഫ്ബിഐ പറയുന്നു. എന്നാല്‍ എഫ്ബിഐയുടെ കണക്കുകള്‍ തെറ്റാണെന്നും ഇതില്‍ കൂടുതല്‍ ആക്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും സിക്ക് കൊയലേഷന്‍ ചൂണ്ടിക്കാട്ടി. 2016 ല്‍ സിക്കുകാര്‍ക്കെതിരെ 15 അതിക്രമങ്ങള്‍ നടന്നതിനെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

2017 ലാകട്ടെ ഇത്രയും സമയത്തിനുള്ളില്‍ പതിമൂന്ന് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും സിക്ക് സംഘടന ചൂണ്ടിക്കാട്ടുന്നു.യഥാര്‍ഥ കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും അവ ഇതിനേക്കാള്‍ വളരെ കൂടുതലാകുമെന്നും സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്തന്‍ (കണക്ടിക്കറ്റ് ഡമോക്രാറ്റ് ) പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും അതിനാവശ്യമായ സംരക്ഷണം നല്‍കുമെന്നും അറ്റോര്‍ണി ജനറല്‍ ജെഷ് സെഫന്‍സ് പറഞ്ഞു.