നടപടി ഉണ്ടായില്ലെങ്കില്‍, തീവ്രവാദികളെ തങ്ങള്‍ ഇല്ലാതാക്കുമെന്നു പാക്കിസ്ഥാനോട് യുഎസ്

ന്യൂഡല്‍ഹി : പാക്കിസ്ഥാന്‍, തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ക്കെതിരെ നടപടിയൊന്നും കൈകൊണ്ടില്ലെങ്കില്‍ ഈ കാര്യത്തില്‍ വേണ്ടത് ചെയ്യുമെന്ന നിലപാട് അറിയിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി(സി.ഐ.എ) ഡയറക്ടര്‍.രാജ്യത്തെ തീവ്രവാദികളുടെ കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിന് പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും, അല്ലാത്ത പക്ഷം ഇത്തരം കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്ന കാര്യത്തില്‍ അന്തിമ നിലപാട് തങ്ങള്‍ സ്വീകരിക്കുമെന്നും സി.ഐ.എ ഡയറക്ടര്‍ മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്‍കി.

അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു പ്രകോപനപരമായ പ്രസ്താവന.തീവ്രവാദ കേന്ദ്രങ്ങള്‍ നീക്കം ചെയ്യുന്നത് സംബന്ധിച്ച് മാന്യമായി സംസാരിക്കുമെന്നും, തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദേശം പാക്കിസ്ഥാന് കൈമാറുമെന്നും. അവര്‍ നിസംഗത തുടര്‍ന്നാല്‍ തീവ്രവാദികളുടെ സുരക്ഷിത കേന്ദ്രങ്ങള്‍ ഇനി അവിടെ ഉണ്ടാകില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.അമേരിക്കയുടെ താല്‍പര്യങ്ങളെ ശക്തമായി എതിര്‍ക്കുന്ന ഹഖാനി ശൃംഖലയില്‍പെട്ട തീവ്രവാദികള്‍ നിരവധി പേരെ തട്ടിക്കൊണ്ടു പോവുകയും യു.എസ് സേനയ്‌ക്കെതിരെ ആക്രമണം നടത്തുകയും ചെയ്തിട്ടുണ്ട്. 17 വര്‍ഷമായി അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ പൊരുതുന്ന അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയ്ക്കു നേരെയും ഹഖാനികളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്

ഇന്ന് പാക്കിസ്ഥാനിലെത്തുന്ന ജെയിസ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെ പ്രശ്‌നങ്ങളും മേഖലയിലെ സുരക്ഷാ ഭീഷണികളും മറ്റ് സുപ്രധാന വിഷയങ്ങളുമെല്ലാം രാജ്യത്തെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും.

പാക്കിസ്ഥാന്‍ താലിബാന്‍ അനുകൂല സംഘടനയായ ഹഖാനി നെറ്റ്‌വര്‍ക്കിന് സംരക്ഷണം നല്‍കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.