ഓഖി ദുരന്തത്തില്‍ കോഴിക്കോട് നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: ഓഖി ദുരന്തത്തില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. നാല് മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. കോഴിക്കോട് ബേപ്പൂരില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കിട്ടിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 46 ആയി.

അതേസമയം ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തരസഹായം ലഭിച്ചില്ലെന്ന് പരാതി. ഇതര സംസ്ഥാനത്തെത്തിയ മത്സ്യത്തൊഴിലാളികളുടേതാണ് പരാതി. രത്‌നഗിരിയില്‍നിന്ന് എത്തിയവരാണ് പരാതി ഉന്നയിച്ചത്. അടിയന്തര സഹായമോ ഭക്ഷണോ കിട്ടിയില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. 2000 രൂപയ്ക്ക് പകരം ഇവര്‍ക്ക് ലഭിച്ചത് 200 രൂപയാണ്.

1000 ലിറ്റര്‍ ഡീസലിന് പകരം 600 ലിറ്റര്‍ മാത്രമേ ലഭിച്ചുള്ളൂ. പുതിയ തുറ സ്വദേശികള്‍ കര്‍ണാടക തീരത്ത് എത്തിയപ്പോള്‍ ഇന്ധനം തീര്‍ന്നിരുന്നു. ട്രെയിനിലാണ് ഇവര്‍ തിരുവനന്തപുരത്ത് എത്തിയത്. മൂന്ന് ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും മത്സ്യത്തൊഴിലാകള്‍ പറഞ്ഞു.