കാമുകനൊപ്പം കഴിയാനായി ഭര്‍ത്താവിനെ കൊല്ലുകയും കാമുകന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്ത തിരക്കഥയുടെ ചുരുളഴിച്ചത് വെറുമൊരു ആട്ടിന്‍ സൂപ്പ്

ഹൈദരാബാദ്: കാമുകനൊപ്പം കഴിയാനായി ഭര്‍ത്താവിനെ കൊല്ലുകയും കാമുകന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്ത തിരക്കഥയുടെ ചുരുളഴിച്ചത് വെറുമൊരു ആട്ടിന്‍ സൂപ്പ്. സ്വാതി റെഡ്ഢി എന്ന യുവതിയാണ് തെലങ്കാന പൊലിസിനെ അമ്പരിപ്പിച്ച കഥയിലെ നായിക. ഭര്‍ത്താവിന്റെ കൊലപാതകം മറിച്ചുവെക്കാനും ഒപ്പം താമസിക്കുന്നത് ഭര്‍ത്താവ് തന്നെയാണെന്ന് വരുത്തി തീര്‍ക്കുന്നതിനും വേണ്ടിയാണ് സ്വാതി റെഡ്ഢി കാമുകന്‍ രാജേഷിന്റെ മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയായിരുന്നു. തുടര്‍ന്ന രാജേഷിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ചികിത്സക്കിടെ പൊള്ളലേറ്റവര്‍ക്കായി ആശുപത്രി ആധികൃതര്‍ വിതരണം ചെയ്ത ആട്ടിന്‍സൂപ്പ് കള്ളി വെളിച്ചത്താക്കുകയായിരുന്നു. രാജേഷ് ആട്ടിന്‍ സൂപ്പ് കുടിക്കാന്‍ വിസമ്മതിച്ചതും താന്‍ വെജിറ്റേറിയനാണെന്നു പറഞ്ഞതും സുധാകറിന്റെ ബന്ധുക്കളില്‍ സംശയം ജനിപ്പിച്ചു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങള്‍ ഓരോന്നായി വെളിച്ചത്തു വന്നത്. സുധാകര്‍ വെജിറ്റേറിയനായിരുന്നില്ല.

സ്വാതിയും കാമുകനും ചേര്‍ന്നാണ് സുധാകര്‍ റെഡ്ഢിയെ കൊലപ്പെടുത്തിയത്. നാഗര്‍കുര്‍നൂല്‍ ജില്ലയിലുള്ള വസതിയില്‍ വെച്ച് സുധാകറിനെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വാതി തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം രാജേഷിന്റെ സഹായത്തോടെ സമീപത്തുള്ള വനത്തില്‍ മൃതശരീരം കുഴിച്ചിട്ടു. പിന്നീട് ആസൂത്രണത്തിന്റെ ഭാഗമായി സ്വാതി കാമുകന്‍ രാജേഷിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് തിരിച്ചറിയാന്‍ പറ്റാത്ത വിധം വികൃതമാക്കി. ഭര്‍ത്താവിന്റെ കുടുംബത്തെ വിളിച്ചു വരുത്തി സുധാകര്‍ ഒരു അപകടത്തില്‍ പെട്ടെന്ന് അറിയിക്കുകയും ചെയ്തു. ഹൈദരാബാദില്‍ വെച്ച് അജ്ഞാതന്റെ ആസിഡ് ആക്രമണത്തില്‍ ഭര്‍ത്താവിന് പൊള്ളലേറ്റുവെന്നാണ് സ്വാതി വീട്ടുകാരെ അറിയിച്ചിരുന്നത്.