രാജ്യസുരക്ഷയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ

കൊച്ചി: ദേശസുരക്ഷയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. തന്ത്രപ്രധാന മേഖലയില്‍ ആലുവ എടത്തലയിലെ നാവികസേനാ ആയുധ സംഭരണ ശാലക്ക് സമീപം അനധികൃതമായി നിര്‍മ്മിച്ചകെട്ടിട സമുച്ചയം പൊളിച്ചുമാറ്റണമെന്ന നിര്‍ദ്ദേശം ഇനിയും പാലിച്ചില്ല. അതീവ തന്ത്രപ്രധാന മേഖലയില്‍ പഞ്ചായത്തിന്റെ പോലും അനുമതിയില്ലാതെയാണ് എംഎല്‍എ ഡയറക്ടറായ കരിമ്പട്ടികയില്‍പ്പെടുത്തിയ കമ്പനി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിടം പൊളിക്കാന്‍ നാവികസേന നല്‍കിയ നിര്‍ദ്ദേശം അവഗണിച്ചു. എടത്തല വില്ലേജിലെ പൂക്കാട്ടുപടിയില്‍ പി വി അന്‍വര്‍ ഡയറക്ടറായ പീവീസ് റിയല്‍ട്ടേഴ്‌സ് എന്ന കമ്പനിയുടെ പേരിലുള്ള ഭൂമിയിലാണ് മൂന്ന് ലക്ഷം ചതുരശ്രയടിയില്‍ ഈ 7 നില കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.

ആലുവ ഈസ്റ്റ് വില്ലേജിലെ 351, 352 എന്നീ സര്‍വ്വേ നമ്പറുകളിലാണ് 11.55 ഏക്കര്‍ വിസ്തൃതിയുള്ള ഭൂമിയുടെ കിടപ്പ്. ജോയ്മാത്യു എന്നയാളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമി 2006 ലാണ് പി വി അന്‍വറിന്റെ കൈയിലെത്തുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് പഞ്ചനക്ഷത്ര ഹോട്ടല്‍ ഉന്നമിട്ടാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയത്. തൊട്ടടുത്ത് നാവികസേനാ ആയുധ സംഭരണശാലയും, സേനയുടെ തന്നെ വയര്‍ലെസ് ഡിപ്പോയും. ദേശീയ സുരക്ഷക്ക് വെല്ലുവിളിയാകും വിധം കെട്ടിടം നിര്‍മ്മിച്ചപ്പോള്‍ നാവികസേന നോട്ടീസ് നല്‍കി. പിന്നീട്, ബന്ധപ്പെട്ട വില്ലേജ് ഓഫീസിലും നിര്‍മ്മാണം തടയാന്‍ നിര്‍ദ്ദേശം നല്‍കി. എങ്കിലും മൂന്ന് നിലകളൊഴികെ ബാക്കി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ടിട്ടും പിവി അന്‍വര്‍ എംഎല്‍എ അനങ്ങിയിട്ടില്ല.