ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ്സുകര്‍ മര്‍ദ്ദിച്ചതായി പരാതി

ആലപ്പുഴ:ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്‌തെന്നാരോപിച്ച് എസ് എഫ് ഐ പ്രവര്‍ത്തകനെ ആര്‍എസ്എസ്സുകര്‍ മര്‍ദ്ദിച്ചതായി പരാതി. ആലപ്പുഴ കൈനകരി സ്വദേശിയും അമ്പലപ്പുഴ ഗവ.എന്‍എസ്എസ് കോളേജ് വിദ്യാര്‍ത്ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച കോളേജ് വിട്ടു വരുന്ന വഴി അമ്പലപ്പുഴയില്‍വച്ചായിരുന്നു രണ്ടു ബൈക്കുകളിലായി എത്തിയ അക്രമികള്‍ ലിയോണിനെ മര്‍ദ്ദിച്ചത്. പരിക്കുകളോടെ ലിയോണ്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

ട്രോള്‍ റിപ്പബ്ലിക് എന്ന ഗ്രൂപ്പില്‍ ശബരിമലയിലെ ദര്‍ശന സമയം കൂട്ടിയതിനെ ഹാസ്യാത്മകമായി അവതരിപ്പിച്ചുകൊണ്ട് ‘ ദര്‍ശനസമയം കൂട്ടിയത് കാരണം ഹരിവസാനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അയ്യപ്പന്‍’ എന്ന പേരില്‍ മീശമാധവന്‍ എന്ന സിനിമയിലെ ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച കഥാപാത്രം കണ്‍ പോളകള്‍ക്കിടയില്‍ ഇര്‍ക്കിലി വച്ചിരിക്കുന്ന രംഗത്തിന്റെ ചിത്രം ഉപയോഗിച്ച് ട്രോള്‍ ഇറക്കിയിരുന്നു. ഈ ട്രോള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ സൈബര്‍ സെല്‍ കേസ് എടുത്തിരുന്നു.

കേസ് വന്നതിനു പിന്നാലെ ഇതേ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്ത് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതേ ചിത്രം തന്നെയാണ് ലിയോണും തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്. ഇതാണ് ലിയോണിനെ മര്‍ദ്ദിക്കാന്‍ കാരണമായി പറയുന്നത്.

വെള്ളിയാഴ്ച താന്‍ കോളേജില്‍ ഉണ്ടായിരുന്ന സമയത്ത് സംഗീത് എന്നൊരാള്‍ ഫോണില്‍ വിളിച്ച് അയ്യപ്പനെ കളിയാക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്തൂ എന്ന പേരില്‍ തനിക്കെതിരേ സംസാരിക്കുകയും വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായും ലിയോണ്‍ അഴിമുഖത്തോടു പറയുന്നു. ഇതിനുശേഷം വൈകിട്ട് കോളേജ് വിട്ടു പോകും വഴിയാണ് രണ്ടു ബൈക്കുകളിലായി എത്തിയവര്‍ തന്നെ മര്‍ദ്ദിക്കുന്നത്. ആയുധങ്ങള്‍ സഹിതം എത്തിയ ഇവര്‍ കരണത്ത് അടിക്കുകയും താഴെയിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ലിയോണ്‍ പറയുന്നു. മര്‍ദ്ദിച്ചവരെ മുന്‍പരിചയമില്ല. തന്റെ ഒരു കൈയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമോടാ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം; ലിയോണ്‍ പറയുന്നു.

ലിയോണിന്റെ ഫോണിലേക്ക് വന്ന ഭീഷണി കോളിന്റെ നമ്പര്‍ വച്ചാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.

ട്രോള്‍ ഷെയര്‍ ചെയ്തതു മാത്രമാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണം എന്നു വിശ്വസിക്കുന്നില്ലെന്നും എസ് എഫ് ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ തനിക്കെതിരേ ആര്‍എസ്എസ്/സംഘപരിവാറുകാര്‍ നേരത്തെ തന്നെ ഗൂഡാലോചന നടത്തുന്നുണ്ടായിരുന്നുവെന്നും ലിയോണ്‍ പറയുന്നു. തന്റെ ഫോട്ടോ ഒരു ആര്‍എസ്എസ് വാട്‌സ് ഗ്രൂപ്പില്‍ പ്രചരിക്കുന്നുണ്ടായിരുന്നുവെന്നും തല്ലാനുള്ള പദ്ധതി നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നും കോളേജിലെ എബിവിപി പ്രവര്‍ത്തകന്‍ തന്നെ തന്നോട് പറഞ്ഞിരുന്നതായി ലിയോണ്‍ പറയുന്നു. ആലപ്പുഴ നഗരത്തിലെ ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ തന്നെ തല്ലുമെന്ന ഭീഷണി ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനോട് നടത്തിയിരുന്നതായും ലിയോണ്‍ ചൂണ്ടിക്കാണിക്കുന്നു. ഫെയ്‌സ്ബുക്കില്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരേ പ്രതികരിക്കുന്നതും കൈനകരിയില്‍ ആര്‍എസ്എസ്/ സംഘപരിവാറിനെതിരേ ശബ്ദം ഉയര്‍ത്തുന്നതും തന്നോടുള്ള പകയായി മാറിയിരുന്നുവെന്നും ഇപ്പോഴതിനൊരു കാരണം കിട്ടിയപ്പോള്‍ കരുതിക്കൂട്ടി ആക്രമിക്കുകയായിരുന്നുവെന്നും ലിയോണ്‍ അഴിമുഖത്തോട് പറഞ്ഞു. ഇന്ന് താന്‍ ഒറ്റയ്ക്കാണ് കോളേജില്‍ നിന്നും ഇറങ്ങിയതന്ന വിവരം ആരോ പറഞ്ഞതിന്‍ പ്രകാരമാണ് ആക്രമണം ഉണ്ടായതെന്നും ലിയോണ്‍ പറയുന്നു.

അഴിമുഖത്തോട് കടപ്പാട്