Home Cover story ഇടതുമുന്നണി യോഗത്തില്‍ സിപിഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിണറായി വിജയനും കോടിയേരിയും
തിരുവനന്തപുരം: മന്ത്രിസഭാ ബഹിഷ്കരണം മുന്നണി മര്യാദ ലംഘനമെന്ന് ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണ് വിമര്‍ശനം ഉന്നയിച്ചത്. ഘടകകക്ഷികളും സിപിഐഎമ്മിന്റെ അഭിപ്രായത്തെ പിന്തുണച്ചു.
തോമസ് ചാണ്ടി വിഷയത്തിൽ കാബിനറ്റ് യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിന്നതുമായി ബന്ധപ്പെട്ടാണ് മുന്നണി യോഗത്തിൽ പാർട്ടിക്കെതിരെ രൂക്ഷ വിമർശനമുയർന്നത്. സിപിഐ നിലപാടിനെതിരെ മുഖ്യമന്ത്രി ശാസനാരൂപത്തിൽ സംസാരിച്ചെന്നും മറ്റു ഘടകകക്ഷികൾ മുഖ്യമന്ത്രിയോടു യോജിച്ചെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യോഗത്തിൽനിന്നു സിപിഐ മന്ത്രിമാർ വിട്ടുനിന്നതിനെതിരെ കടുത്ത വിമർശനമുയർത്തി യോഗത്തിന്റെ അധ്യക്ഷൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനാണ് സിപിഐക്കെതിരായ ആക്രമണത്തിനു തുടക്കം കുറിച്ചത്. സിപിഐയുടെ പ്രവർത്തി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നു കോടിയേരി ബാലകൃഷ്ണൻ നിലപാടെടുത്തു. തോമസ് ചാണ്ടിയുടെ രാജിയുണ്ടാകുമെന്ന് നേരത്തെതന്നെ സിപിഐയെ അറിയിച്ചിരുന്നതായും കോടിയേരി യോഗത്തിൽ പറഞ്ഞു. ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും നിലപാടിനെ പിന്തുണച്ചു. ഇതോടെ യോഗത്തിൽ സിപിഐ ഒറ്റപ്പെട്ടു.
തുടർന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തങ്ങളുടെ നിലപാട് യോഗത്തിൽ വിശദീകരിച്ചു. ഭൂമി കൈയേറിയ തോമസ് ചാണ്ടിക്കെതിരെ രൂക്ഷവിമർശനം നടത്തിയവർ അദ്ദേഹത്തിനൊപ്പം മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതു ശരിയല്ലെന്നു തോന്നിയതു കൊണ്ടാണ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്നും ഇക്കാര്യങ്ങൾ സംബന്ധിച്ച് നേരത്തെതന്നെ മുഖ്യമന്ത്രിയോടു വിശദീകരിച്ചിട്ടുണ്ടെന്നും സിപിഐ അറിയിച്ചു. തോമസ് ചാണ്ടിയെ യോഗത്തിൽ പങ്കെടുപ്പിക്കരുതെന്ന് തങ്ങൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നെന്നും സിപിഐ വ്യക്തമാക്കി.