ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു

ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കൈമാറി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്നാണ് രാജിവച്ചത്.

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീരേന്ദ്ര കുമാര്‍ നേരത്തേ പറഞ്ഞിരുന്നു. വിമത വിഭാഗം ശരത് യാദവിനൊപ്പം നില്‍ക്കാനാണ് വീരേന്ദ്ര കുമാറിന്റെ നേതൃത്വത്തിലുള്ള കേരള ഘടകം ശ്രമിക്കുന്നത്. ജെഡിയുവിന്റെ പ്രതിനിധിയായിട്ടാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗമായത്.

എന്നാല്‍ അപ്രതീക്ഷിതമായി നിതീഷ് കുമാര്‍ ബിജെപി ചേരിക്കൊപ്പം ചേര്‍ന്നു. അതോടെ ബിജെപിയുടെ സഖ്യകക്ഷിയുടെ ഭാഗമായി എം.പിയായി തുടരില്ലെന്ന നിലപാട് വീരേന്ദ്രകുമാര്‍ അസന്നിഗദ്ധമായി പ്രഖ്യാപിക്കുകയുണ്ടായി. ആ നിലപാട് ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം എം.പി സ്ഥാനവും ഇപ്പോള്‍ രാജിവെച്ചത്.