ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി അനുവദിച്ചെന്ന് കേന്ദ്രസംഘം

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് 133 കോടി രൂപ പ്രാഥമികമായി അനുവദിച്ചെന്ന് കേന്ദ്രസംഘം.422 കോടി രൂപയായിരുന്നു കേരളം അടിയന്തര സഹായമായി ആവശ്യപ്പെട്ടിരുന്നത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും കേന്ദ്രസംഘം അറിയിച്ചു.

ദുരിത ബാധിത മേഖലകളിലെ സംഘത്തിന്റെ സന്ദര്‍ശനം തുടരുരകയാണ്. തിരുവനന്തപുരത്ത് വിഴിഞ്ഞത്തും ബീമാപള്ളിയിലും, കൊച്ചി ചെല്ലാനം, തോപ്പുംപടി ഹാര്‍ബറിലും കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയിട്ടുണ്ട്.ഓഖി ദുരന്തം നാശം വിതച്ച കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കേന്ദ്ര സംഘം സന്ദര്‍ശനം നടത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘം എത്തുന്നത്. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് കേന്ദ്രസംഘം ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സംഘം സന്ദര്‍ശനം നടത്തുന്നത്. ഓരോ ജില്ലകളിലും സംഘത്തോടൊപ്പം അതാത് ജില്ലാ കലക്ടര്‍മാരുമുണ്ട്.

നഷ്ടപ്പെട്ടതും കേടുപാട് പറ്റിയതുമായ ബോട്ടുകളുടെ കണക്ക്,തകര്‍ന്ന വീടുകള്‍,നഷ്ടപ്പെട്ട് പോയ മത്സ്യബന്ധന ഉപകരണങ്ങള്‍, തകര്‍ന്ന റോഡുകള്‍ തുടങ്ങി ഓഖിയുമായി ബന്ധപ്പെട്ട എല്ലാ നാശനഷ്ടങ്ങളും സംഘം വിലയിരുത്തുന്നുണ്ട്.