വീട്ടമ്മയുടെ കൊലപാതകം: മകന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ വീട്ടമ്മയുടെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട് മകന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. അമ്പലംമുക്ക് മണ്ണടി ലെയ്ന്‍ ഹൗസ് നമ്പര്‍ 11 ദ്വാരകയില്‍ ദീപ അശോകി(50)ന്റെ മരണവുമായി ബന്ധപ്പെട്ട് മകന്‍ അക്ഷയ് ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ചയാണ് ദീപയുടെ മൃതദേഹം വീട്ടുവളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

അക്ഷയ് രണ്ടുദിവസമായി പൊലിസ് കസ്റ്റഡിയിലായിരുന്നു. പരസ്പരവിരുദ്ധമായ മൊഴികള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ അക്ഷയ് കുറ്റം സമ്മതിക്കുകയായിരുന്നു.

അമ്മയെ സംശയമായിരുന്നെന്നും അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സാമ്പത്തികകാര്യങ്ങളിലെ സ്വരച്ചേര്‍ച്ചയുമാണ് കൊലപാതകത്തിന് കാരണമായതെന്ന് അക്ഷയ് മൊഴി നല്‍കിയതായി പൊലിസ് പറഞ്ഞു.

ക്രിസ്മസ് ദിവസം ദീപയും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. താന്‍ സിനിമകാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയിരുന്നുവെന്നും തിരികെവന്നപ്പോള്‍ അമ്മ വീട്ടിലുണ്ടായിരുന്നില്ലെന്നുമാണ് അക്ഷയ് ആദ്യം പറഞ്ഞിരുന്നത്.

ക്രിസ്മസ് ദിവസം ഉച്ചയ്ക്കും അടുത്തദിവസം പുലര്‍ച്ചെയ്ക്കും ഇടയിലാണ് മരണം നടന്നതെന്നാണ് പൊലിസിന്റെ വിലയിരുത്തല്‍.