മുസ്ലീം ചെറുപ്പക്കാരെ തടങ്കലിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് മുത്തലാഖ് ബില്‍: കോടിയേരി

തിരുവനന്തപുരം: മുസ്ലിം ചെറുപ്പക്കാരെ തടങ്കലില്‍ അടയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ബില്ലെന്നും തിടുക്കപ്പെട്ട് ഉണ്ടാക്കിയ ബില്ലിനോട് യോജിക്കാനാവില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേന്ദ്രത്തില്‍ ബിജെപി ഭരണം നടത്തുന്നത് രാജ്യത്തെ ജനങ്ങള്‍ക്കെതിരായാണ്. ആര്‍എസ്എസ് രാജ്യത്തെ ഹിന്ദുക്കള്‍ക്ക് എതിരാണെന്നും കോടിയേരി ആരോപിച്ചു.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള ബില്‍ ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ചിരുന്നു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. വാക്കാലുള്ളതും രേഖാമൂലമുള്ളതും ഇലക്ട്രോണിക് രൂപത്തിലുള്ളതുമായ മുത്തലാഖിനെ തടയുന്നതാണ് പുതിയ ബില്‍.

ഒറ്റയടിക്ക് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് ജാമ്യമില്ലാ കുറ്റമാക്കാനും മൂന്നു വര്‍ഷം വരെ തടവും പിഴ ശിക്ഷയുമാണ് ബില്ല് വ്യവസ്ഥ ചെയ്യുന്നത്. ഇതിന് പുറമെ മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ഉറപ്പുവരുത്തുകയും പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ സംരക്ഷണച്ചുമതല സ്ത്രീകള്‍ക്ക് നല്‍കാനും ബില്ല് വ്യവസ്ഥ ചെയ്യുന്നുണ്ട്.