ഒഎംകെവി,കുമ്മനടി,തള്ളന്താനം,തള്ളന്താനം: 2017 ൽ മലയാളികള്‍ ഹിറ്റാക്കിയ വാക്കുകള്‍

2017ലെ താരങ്ങള്‍ ആരെന്ന് ചോദിച്ചാല്‍ വ്യക്തികളെക്കാളും സംഭവങ്ങളെക്കാളും മുന്നിലെത്തുക ട്രോളുകളാകും. നവമാധ്യമലോകം അടക്കി വാഴുകയാണ് ട്രോള്‍ തരംഗം. ആനുകാലിക സംഭവങ്ങളെ വിമര്‍ശനാത്മകരൂപത്തില്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ട്രോളുകളെ മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.
ട്രോളന്‍മാരുടെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ എന്തിനേയും ഏതിനേയും തേച്ചൊട്ടിക്കുകയാണ് ഇവിടെ. ട്രോളന്‍മാര്‍ 2017 ല്‍ നല്‍കിയ സംഭാവനകള്‍ കുറച്ചൊന്നുമല്ല. എങ്കിലും 2017നെ ട്രോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുന്നത് അഞ്ച് വാക്കുകളാണ്.

ഒഎംകെവി

ട്രോള്‍ ഗ്രൂപ്പുകളില്‍ വീണ്ടും വിവാദമായി വൈറലാവുകയാണ് ഒഎംകെവി. അടുത്തിടെ നടി പാര്‍വതി എടുത്ത് അലക്കിയതോടെയാണ് ഒഎംകെവി വീണ്ടും ‘പ്രതാപം’ വീണ്ടെടുത്തത്. പലരും പല വ്യാഖ്യാനങ്ങളും തരുന്നുണ്ടെങ്കിലും യഥാര്‍ഥത്തില്‍ സംഭവം ‘ഉഗ്രനൊരു തെറി’യാണെന്നാണ് സോഷ്യല്‍മീഡിയയിലെ വാദം.

കുമ്മനടി

ഈ വര്‍ഷം കടന്നുപോകുമ്പോള്‍ നവമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഉപയോഗിച്ച വാക്കുകളില്‍ ഒന്നായിരിക്കും കുമ്മനടി. കൊച്ചി മെട്രോ ഉദ്ഘാടനത്തോടൊപ്പം ട്രോളന്‍മാരുടെ സംഭാവനയായിരുന്നു കുമ്മനടിയെന്ന വാക്ക്. വിളിക്കാത്ത പരിപാടിക്ക് വലിഞ്ഞുകയറി വരുന്നവര്‍ക്കുള്ള ഒരു അടിയായിരുന്നു കുമ്മനടി. മെട്രോ ഉദ്ഘാടനത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഇടിച്ചുകയറിയതായിരുന്നു കുമ്മനടിയിലേക്ക് ട്രോളന്‍മാരുടെ ചിന്തകളെ എത്തിച്ചത്. കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുട്ടിയാനക്ക് പേരിടാന്‍ അധികൃതര്‍ ആവശ്യപ്പെട്ടപ്പോള്‍ ഏറ്റവും കൂടുതല്‍ പേര്‍ നിര്‍ദേശിച്ചതും കുമ്മനാനയെന്നായിരുന്നു.

അമിട്ടടി

ഏതു പരിപാടി വച്ചാലും അതിലുണ്ടാകും ഒരു അമിട്ടടിക്കാരന്‍. എല്ലാത്തിനും സമ്മതം, ഞാനുണ്ടാകും മുമ്പില്‍ എന്നൊക്കെ പറഞ്ഞ് ആവേശമുണ്ടാക്കിയ ശേഷം അവസാന നിമിഷം മുങ്ങുന്നയാള്‍. ബിജെപി ജനരക്ഷായാത്ര ആരംഭിച്ച ശേഷം യാത്രക്ക് പ്രതീക്ഷിച്ചത്ര തിരയിളക്കമുണ്ടാകാതെ വന്നതോടെ അമിത് ഷാ നൈസായിട്ട് ഡല്‍ഹിക്ക് വലിഞ്ഞപ്പോഴായിരുന്നു ട്രോളന്‍മാര്‍ അമിട്ടടിയെ പടച്ചുവിട്ടത്.

തള്ളന്താനം

അറിഞ്ഞോ അറിയാതെയോ കുറച്ചൊക്കെ പൊങ്ങച്ചം പറയാത്തവര്‍ ആരുമുണ്ടാകില്ല. മുന്‍കാലങ്ങളില്‍ അത്തരക്കാരെ സ്വയം പൊങ്ങിയെന്നൊക്കെ വിളിക്കുന്നവരുണ്ടായിരുന്നു. ഇതിനെ ചുരുക്കി എസ്പി എന്നും വിളിച്ചിരുന്നു. എന്നാല്‍ ഇവരുടെ തള്ള് പരിധിക്കപ്പുറമാകുമ്പോഴാണ് ട്രോളന്‍മാര്‍ക്ക് ഇക്കൂട്ടര്‍ തള്ളന്താനമാകുന്നത്. ഈ വാക്കിന്റെ പിറവിക്ക് കാരണക്കാരനായതും അല്‍ഫോന്‍സ് കണ്ണന്താനം തന്നെയാണ്.

റിലാക്‌സേഷന്‍

ഇതൊരു പുതിയ വാക്കൊന്നുമല്ലെങ്കിലും ഇതിനെ ഇത്രത്തോളം മലയാളീകരിച്ചത് ട്രോളന്‍മാര്‍ തന്നെയാണ്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഷീല കണ്ണന്താനത്തോടാണ് ഈ വാക്കിന് ട്രോളന്‍മാരുടെ കടപ്പാട്. റിലാക്‌സേഷന്‍ വച്ച് റീമിക്‌സ് പാട്ടുകള്‍ വരെ ട്രോളന്‍മാര്‍ ഇറക്കിയിരുന്നു.

ടൈറ്റസ് കെ.വിളയില്‍