മോദി പാകിസ്താന് മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്:പര്‍വേസ് മുഷറഫ്

ദുബൈ: രാജ്യാന്തര തലത്തില്‍ പാകിസ്താന് കാര്യമായ ബഹുമാനം കിട്ടുന്നില്ലെന്നും നരേന്ദ്ര മോദി ലോകത്തിന് സമ്മതന്‍ ആണെന്നും തുറന്ന് പറഞ്ഞ് പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. ദുബായിലെ വസതിയില്‍, പാകിസ്താനിലെ ദുനിയ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് മുഷറഫിന്റെ പരാമര്‍ശങ്ങള്‍. അര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ളതാണ് അഭിമുഖം.

‘പാകിസ്താന്റെ നയതന്ത്രം നിഷ്‌ക്രിയമാണ്. രാജ്യാന്തര തലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുന്നു. പാകിസ്താന് ആഗോള തലത്തില്‍ എന്തെങ്കിലും ബഹുമാനമുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നോക്കൂ. മോദി പാകിസ്താന് മേല്‍ ആധിപത്യം സ്ഥാപിക്കുകയാണ്. എന്തിനാണ് ലഷ്‌കറെ തയിബ ഭീകര സംഘടനയാണെന്ന് നമ്മള്‍ അംഗീകരിച്ചത്?, മുഷറഫ് ചോദിച്ചു.

പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യവും മുഷറഫ് പരാമര്‍ശിച്ചു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. പിന്നെയെന്തിനാണ് ലഷ്‌കര്‍ ഭീകരരാണെന്ന് പാകിസ്താന്‍ സമ്മതിച്ചത്. തന്റെ ഭരണകാലത്ത് പാകിസ്താന്‍ സജീവമായ നയതന്ത്രമാണ് കൈക്കൊണ്ടിരുന്നതെന്നും മുഷാറഫ് പറഞ്ഞു.

അടുത്തിടെ, ഭീകര സംഘടനകളായ ലഷ്‌കറെ തയിബയെയും ജമാഅത്തുദ്ദഅവയെയും ദേശസ്‌നേഹികളെന്ന് വിളിച്ച് മുഷറഫ് രംഗത്തെത്തിയിരുന്നു. പാകിസ്താന്റെ സുരക്ഷയ്ക്കായി ‘ദേശ സ്‌നേഹികളായ’ ഈ സംഘടനകളുമായി സഖ്യമുണ്ടാക്കാന്‍ തയാറാണ്. പാകിസ്താനും കശ്മീരിനും വേണ്ടി ലഷ്‌കര്‍, ജമാഅത്തുദ്ദഅവ അംഗങ്ങള്‍ സ്വന്തം ജീവന്‍ തന്നെ നല്‍കുന്നതായും മുഷറഫ് പറഞ്ഞു.

പാകിസ്താനില്‍ തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കാനൊരുങ്ങുന്ന മുഷറഫ് 25ഓളം രാഷ്ട്രീയ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തി. ബേനസീര്‍ ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് വിചാരണ നേരിടുന്ന മുഷറഫ് നിലവില്‍ ദുബായിലാണുള്ളത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കല്‍ തുടങ്ങിയവയാണ് മുഷറഫിനെതിരെ പാക്ക് ഭീകരവിരുദ്ധ കോടതി ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.