മുംബൈ:പുനെയിൽ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഇന്ന് ദലിത് സംഘടനകളുടെ ബന്ദ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് മഹാരാഷ്ടയില്‍ ഒരുക്കിയിരിക്കുന്നത്. സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അന്വേഷണം പ്രഖ്യാപിച്ചു.
1818 ഭിമ കൊറിഗാവ് യുദ്ധ വാര്‍ഷികം ആഘോഷിക്കുന്നതിനിടെ ദലിത് – മറാഠി വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറിലും വാഗ്വാദത്തിലും തുടങ്ങിയ പ്രശ്‌നങ്ങള്‍ വ്യാപിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ദലിത് വിഭാഗക്കാരനായ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തു. നിലവില്‍ സംഘര്‍ഷത്തില്‍ അയവ് വന്നതിനാല്‍ നിര്‍ത്തിവച്ച റോഡ്, റെയില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 100 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം നല്‍കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള കൊരേഗാവ് യുദ്ധം നടന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യത്തില്‍ ദളിത് സൈനികരുമുണ്ടായിരുന്നു. ഉന്നത ജാതിക്കാര്‍ അടങ്ങിയ മറാത്ത സൈന്യത്തിനു മേല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി വിജയിച്ചു. ജനുവരി ഒന്നിന് യുദ്ധവിജയത്തിന്റെ ഇരുന്നൂറാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെതിരെയായിരുന്നു ആക്രമണമുണ്ടായത്.