ഈ നവദമ്പതികള്‍ ചോദ്യം ചെയ്യുന്നത്‌ വിവാഹധൂര്‍ത്തിനെ; ഭക്ഷണം പാഴാക്കലെന്ന ക്രിമിനാലിറ്റിയെ!

അത്യാര്‍ഭാടപൂര്‍വം ചടങ്ങുകള്‍ നടത്തി ലക്ഷങ്ങള്‍ ധൂര്‍ത്തടിച്ചും കിലോക്കണക്കിനു ഭക്ഷണം പാഴാക്കിയും ഹുങ്ക്‌ പ്രദര്‍ശിപ്പിക്കാനുള്ള അവസരമാക്കുന്ന വിവാഹത്തെ മാനവസ്നേഹത്തിന്റെ പ്രദര്‍ശനമാക്കി നമ്മെയൊക്കെ ചോദ്യം ചെയ്യുകയും നാണം കെടുത്തുകയുമാണ്‌ ഈ നവദമ്പതികള്‍.
ഇവര്‍ വൃന്ദയും അജീഷും,
ഷീജയും ഷാരോണും.
ഇവര്‍ക്ക്‌ നൂറുനൂറഭിവാദ്യങ്ങള്‍

ജര്‍മനിയില്‍ മാക്സ്പ്ലാങ്ക്‌ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥികളാണ്‌ വൃന്ദയും അജീഷും
ആമ്പല്ലൂര്‍ വൈഗയില്‍ വേണു എസ്‌. നമ്പീശന്‍-എ.ഡി. യമുന ദമ്പതികളുടെ മകളാണ്‌ വൃന്ദ. വയനാട്‌ പുല്‍പള്ളി മുക്കാട്ട്‌ ഓമനക്കുട്ടന്‍-ലീല ദമ്പതികളുടെ മകനാണ്‌ അജീഷ്‌.
വിവാഹത്തിലെ ആര്‍ഭാടം ഒഴിവാക്കി ആ തുക ഓഖി ദുരിതാശ്വാസനിധിയിലേയ്ക്കു പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജലജ മോഹനന്‍, വാര്‍ഡ്‌ അംഗം ബീന മുകുന്ദന്‍ എന്നിവര്‍ക്കു കൈമാറിയാണ്‌ ഇരുവരും വ്യത്യസ്ഥരായത്‌.
ഞായറാഴ്ച( ജനുവരി 07/2018) ആമ്പല്ലൂര്‍ പള്ളിത്താഴത്തെ അസീസി ടവേഴ്സില്‍ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്ക്‌ അഞ്ചിനം പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്ത്‌ വൃന്ദയും അജീഷും, മറ്റൊരു സദ്പ്രവൃത്തിയും ചെയ്തു.

വിവാഹത്തിന്റെ ആര്‍ഭാടം ഒഴിവാക്കി സ്വരൂപിച്ച ഒരു ലക്ഷം രൂപ വിധവയുടെ വീടു നിര്‍മാണത്തിനു നല്‍കിയാണ്‌ നവദമ്പതികളായ ശ്രീജയും ഷാരോണും മാതൃകയായ്ത്‌.
ഇന്റീരിയര്‍ ഡിസൈനറാണ്‌ മേയ്ക്കാട്‌ ചെത്തിക്കാട്ട്‌ കലാധരന്റെയും ശ്രീദേവിയുടെയും മകളായ ശ്രീജ.ആലുവ ബാങ്ക്‌ കവല പുറംചാലില്‍ ഷാജിയുടെയും ചാന്ദിനിയുടെയും മകനാണ്‌ സിവില്‍ എഞ്ചിനീയറായ ഷാരോന്‍.
സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പാര്‍ട്ടി ഏരിയാ കമ്മിറ്റി ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി മുണ്ടോത്ത്‌ എം.പി. ഷീബയ്ക്കു പണിതു നല്‍കുന്ന വീടിനാണ്‌ ഇവര്‍ തുക നകിയത്‌.
ശ്രീജയ്ക്കും ഷാരോണും സിപിഎമ്മുമായി ബന്ധമൊന്നുമില്ല. വിവാഹദിനത്തില്‍ എന്തെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നതായി ഷാരോണ്‍ ദേശാഭിവര്‍ധിനി സഹകരണ ബാങ്ക്‌ പ്രസിഡന്റ്‌ പി.എം. സഹീറിനെഅറിയിച്ചിരുന്നു. തുടര്‍ന്നു സഹീറിനൊപ്പം ഷീബയുടെ വീടു സന്ദര്‍ശിച്ച്‌ അവരുടെ അവസ്ഥ മനസിലാക്കിയ ശേഷമാണ്‌ തുക നല്‍കാന്‍ തീരുമാനിച്ചത്‌. മേയ്ക്കാട്‌ ക്ഷേത്രത്തില്‍ താലികെട്ടു കഴിഞ്ഞയുടന്‍ സിപിഎം ഏരിയാ സെക്രട്ടറി വി. സലിമിനു ദമ്പതികള്‍ ചെക്ക്‌ കൈമാറി.

നേരാം,മനുഷ്യപ്പറ്റിന്റെ ഈ പച്ചപ്പുകള്‍ക്ക്‌ ആയുരാരോഗ്യ സൗഖ്യങ്ങളും ആശംസകളും

കുറച്ചു വര്‍ഷം മുന്‍പുള്ള കണക്കനുസരിച്ച്‌ സ്ത്രീധനം മൂലവും വിവാഹാഢംബരം മൂലവും കടക്കെണിയിലായത്‌ 18 ലക്ഷം കുടുംബങ്ങളാണ്‌.പെണ്‍വീട്ടുകാരായിരിക്കും ഈ 18 ലക്ഷവും.എന്നാല്‍ ഈ സാമ്പത്തിക ബാദ്ധ്യതയുടെ അനുരണനം ഭര്‍ത്തൃവീടുകളിലും പ്രത്യക്ഷമാകും.ഒരു കുടുംബത്തില്‍ ശരാശരി നാല്‌ അംഗം എന്നു വച്ചു കൂട്ടിയാലും സ്ത്രീധമമടക്കമുള്ള വിവാഹധൂര്‍ത്ത്‌ മൂലം സംഘര്‍ഷത്തിലായത്‌ ഒരു കോടി നാല്‍പത്തിയാറു ലക്ഷം പേരാണ്‌( 18×4+4=146)

മൂന്നേകാല്‍ കോടിയാണ്‌ കേരളത്തിലെ ജനസംഖ്യ.അതില്‍ പകുതിപ്പേരും ഈ സോഷ്യല്‍ക്രിമിനാലിറ്റിയുടെ ദുരിതം പേറുന്നു!

എന്നിട്ടും കടം വാങ്ങി സ്ത്രീധനം കൊടുത്ത്‌ ആര്‍ഭാടപൂര്‍വം വിവാഹം നടത്തി ടണ്‍കണക്കിന്‌ ഭക്ഷണം പാഴാക്കാന്‍ നമുക്കൊരു മനസ്സാക്ഷികുത്തുമില്ല.

ഈ സമുഹവിരുദ്ധതയ്ക്കെതിരെ ആഞ്ഞടിച്ച്‌ വൃന്ദയും അജീഷും ശ്രീജയും ഷാരോണും ഉന്നയിക്കുന്ന ചോദ്യമിതാണ്‌:
“ഞങ്ങളുടെ മാര്‍ഗം പിന്‍പറ്റാന്‍ നിങ്ങളുണ്ടാകില്ലേ യുവജനങ്ങളേ?മാതാപിതാക്കളേ?”

ടൈറ്റസ്‌ കെ.വിളയില്‍