കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

ന്യൂഡല്‍ഹി: പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിലും വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. എയര്‍സെല്‍ മാക്‌സിസ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. ഡല്‍ഹിയിലും ചെന്നൈയിലുമായി അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ മൂന്നാം തവണയാണ് കാര്‍ത്തി ചിദംബരത്തിന്റെ വസ്തുവകകളില്‍ പരിശോധന നടത്തുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ചെയ്ത കേസിലാണ് കാര്‍ത്തി ചിദംബരത്തിന്റെ വസ്തുകകളില്‍ റെയ്ഡ് നടക്കുന്നത്. കാര്‍ത്തി ചിദംബരവുമായി അടുത്ത വ്യക്തികളുടെ വസ്തുവകകളില്‍ ഡിസംബര്‍ മാസത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. സെപ്റ്റംബറില്‍ കാര്‍ത്തി ചിദംബരത്തിന്റെ 1.16 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു.

2006ല്‍ പി. ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്. ഇതിലാണ് സിബിഐ അന്വേഷണം നടത്തിയത്. മൂന്നുകോടി രൂപ കാര്‍ത്തി കോഴ വാങ്ങിയെന്നാണ് ആരോപണം. കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധിമാരന്‍ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സിബിഐ പ്രത്യേക കോടതി വിട്ടയച്ചിരുന്നു.