കേരള കോണ്‍ഗ്രസ് ബിയെ എന്‍സിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തോമസ് ചാണ്ടിയും എ.കെ.ശശീന്ദ്രനും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബിയെ എന്‍സിപിയുടെ ഭാഗമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് തോമസ്ചാണ്ടി- എ.കെ.ശശീന്ദ്രന്‍ വിഭാഗങ്ങള്‍. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ മുംബൈയില്‍ വെച്ച് കണ്ടു. വിദേശത്തായതിനാല്‍ ചാണ്ടി കൂടിക്കാഴ്ചയ്ക്കുണ്ടായില്ല. പാര്‍ട്ടിയിലെ ഈ പ്രബലവികാരം പരിഗണിക്കുമെന്ന് പവാര്‍ ഉറപ്പുനല്‍കിയെന്നാണ് സൂചന.

പിള്ള വിഭാഗത്തെ എന്‍സിപിയില്‍ ലയിപ്പിച്ചു കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിയാക്കാന്‍ എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടി.പി.പീതാംബരന്‍ ശ്രമിച്ചിരുന്നു. ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ എതിര്‍ത്തതോടെ നീക്കം നിര്‍ത്തിവെച്ചിരുന്നതാണ്. എന്നാല്‍ ആ നീക്കം പൂര്‍ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് കണ്ടതോടെയാണ് എ.കെ.ശശീന്ദ്രന്‍, മാണി സി.കാപ്പന്‍, സലീം പി.മാത്യു എന്നിവര്‍ പവാറിനെ സമീപിച്ചത്.

കേസുകളില്‍ കുടുങ്ങിയ തോമസ് ചാണ്ടിക്കും ശശീന്ദ്രനും മന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താന്‍ കഴിയാത്തതിനാല്‍ പുറത്തുള്ള ഒരാളെ എന്‍സിപിയുടെ മന്ത്രിയാക്കണമെന്ന അഭിപ്രായം കേന്ദ്രനേതൃത്വത്തിനുമുണ്ട്. ഗണേഷിന്റെ കാര്യം അങ്ങനെ പരിഗണിക്കാമെന്ന സൂചന പവാര്‍ നല്‍കിയെങ്കിലും കേരള നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു. ആര്‍.ബാലകൃഷ്ണപിള്ള നേരത്തേ ഉള്‍പ്പെട്ട കേസുകളുടെ വിശദാംശങ്ങള്‍ അവര്‍ പവാറിനു കൈമാറി. പിള്ളയെ പാര്‍ട്ടിയിലെടുത്താല്‍ എല്‍ഡിഎഫിലെ ഘടകകക്ഷിസ്ഥാനം വരെ ഭീഷണിയിലാകുമെന്നു ബോധ്യപ്പെടുത്താനായിരുന്നു നേതാക്കളുടെ ശ്രമം. ഗണേഷിനു പകരം കോവൂര്‍ കുഞ്ഞുമോനെ മന്ത്രിയാക്കാമെന്ന അഭിപ്രായം ചാണ്ടിക്കുണ്ടെങ്കിലും ശശീന്ദ്രനെക്കൂടി ഇക്കാര്യത്തില്‍ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്.