ഏതാനും നാളുകള്‍ക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും; കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

കൊച്ചി: സിറോ മലബാര്‍ സഭ ഭൂമി വിവാദത്തില്‍ പ്രതികരണവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഏതാനും നാളുകള്‍ക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. താനുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതയ്ക്ക് സ്ഥാനമില്ല. വിവാദമുണ്ടായ ശേഷം ആദ്യമായാണ് കര്‍ദ്ദിനാള്‍ ആലഞ്ചേരി പ്രതികരിക്കുന്നത്.

അതേസമയം സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്.

സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ പരവാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വര്‍ധിതമായ അസത്യ പ്രചരണങ്ങള്‍ക്ക് ഇത് തണലായി മാറുന്നത് കൊണ്ടാണ് വിശദീകരണം വേണ്ടിവന്നതെന്നും ഇതില്‍ പറയുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളെജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. ആ തീരുമാനം വകവെയ്ക്കാതെയാണ് കര്‍ദിനാള്‍ ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ലഘുലേഖയില്‍ വിമര്‍ശിക്കുന്നു.