കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം

കോട്ടയം: സിറോ മലബാര്‍ സഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പള്ളികളില്‍ ലഘുലേഖ വിതരണം. എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമികച്ചവടങ്ങളും വസ്തുതകളും എന്ന പേരിലാണ് ലഘുലേഖ പുറത്തിറങ്ങിയത്. വൈദികരുടേയും വിശ്വാസികളുടേയും പുതിയ സംഘടനയാണ് ലഘുലേഖ വിതരണം ചെയ്തത്.സഭയ്ക്കുള്ളില്‍ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ വൈദികര്‍ പരവാവധി ശ്രമിച്ചിരുന്നു. എന്നാല്‍ വര്‍ധിതമായ അസത്യ പ്രചരണങ്ങള്‍ക്ക് ഇത് തണലായി മാറുന്നത് കൊണ്ടാണ് വിശദീകരണം വേണ്ടിവന്നതെന്നും ഇതില്‍ പറയുന്നു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രണ്ടു വൈദികരും ചേര്‍ന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടം. മാര്‍ വര്‍ക്കി വിതയത്തില്‍ മെഡിക്കല്‍ കോളെജ് വേണ്ടെന്ന് തീരുമാനമെടുത്തിരുന്നു. ആ തീരുമാനം വകവെയ്ക്കാതെയാണ് കര്‍ദിനാള്‍ ആലഞ്ചേരി പദ്ധതിയുമായി മുന്നോട്ട് പോയതെന്നും ലഘുലേഖയില്‍ വിമര്‍ശിക്കുന്നു.

ഭൂമിയിടപാടില്‍ അതിരൂപതയ്ക്കുണ്ടായ നഷ്ടത്തിന്റെ കണക്കുകള്‍ അക്കമിട്ട് പറഞ്ഞിട്ടുണ്ട് ലഘുലേഖയില്‍. അധികാരത്തിന് വേണ്ടിയുള്ള വടംവലിയോ ലിറ്റര്‍ജി തര്‍ക്കങ്ങളോ അല്ല തെറ്റിനെതിരെ ശരിയുടെ ചെറുത്ത് നില്‍പ്പാണ് ഇപ്പോഴത്തെ പ്രതികരണത്തിന്റെ പിന്നിലെന്നും അതിരൂപത മൂവ്‌മെന്റ് ട്രാന്‍സ്പറന്‍സി എന്ന സംഘടന ഇറക്കിയ ലഘുലേഖയില്‍ പറയുന്നു.