എങ്ങനെ കളിക്കണമെന്ന് ഗോവ കേരളത്തിന് കാണിച്ചു കൊടുത്തു: ഐഎംവിജയന്‍

കൊച്ചി: എഫ്.സി ഗോവയ്‌ക്കെതിരെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെട്ട കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരിഹസിച്ച് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന്‍. ആദ്യ നാലില്‍ കടക്കാനുള്ള സുവര്‍ണാവസരമാണ് ബ്ലാസ്റ്റേഴ്‌സ് കളഞ്ഞുകുളിച്ചത്. ഒന്നാം പകുതിയില്‍ ഒരു ഗോള്‍ അടിച്ചതൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ചിത്രത്തില്‍ പോലുമുണ്ടായില്ലെന്നും വിജയന്‍ പരഞ്ഞു. സ്വന്തം കാണികള്‍ക്കു മുന്നില്‍ പ്രസിങ് ഗെയിം പുറത്തെടുക്കാന്‍ പോലും ബ്ലാസ്റ്റേഴ്‌സ് മെനക്കെട്ടില്ലെന്നും വിജയന്റെ കുറ്റപ്പെടുത്തി.

‘ഗോവ കളിച്ചു. നല്ല ഒന്നാന്തരം കളി. എങ്ങനെ കളിക്കണമെന്നു ഗോവന്‍ ടീം കേരളത്തിനു കാണിച്ചുകൊടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ വന്ന് ഇത്രയും ആത്മവിശ്വാസത്തോടെ കളിച്ചതിനു ഗോവന്‍ താരങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. അവരുടെ പ്രതിരോധക്കാര്‍ പോലും വളരെ കൂള്‍ ആയാണ് കളിച്ചത്. ഗോളടിക്കുമെങ്കിലും ഗോവയുടെ പ്രതിരോധനിര ദുര്‍ബലമാണെന്നാണു പറഞ്ഞുകേട്ടത്. എന്നാല്‍ ഇന്നലത്തെ മല്‍സരം ആ ധാരണ തിരുത്തി. ഡിഫന്‍സില്‍ പോലും വണ്‍ടച്ച് ഫുട്‌ബോള്‍ കളിച്ച ഗോവന്‍ താരങ്ങള്‍ കേരളത്തിന്റെ ബാക്കിയുള്ള ആത്മവിശ്വാസം പോലും കളഞ്ഞിട്ടുണ്ടാകുമെന്നും വിജയന്‍ പരിഹാസ രൂപേണ പറഞ്ഞു.

ആദ്യ ഗോള്‍ വഴങ്ങിയതിനു ശേഷം കുറച്ചുനേരം ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. അതിന്റെ ഫലമാണ് വിനീതിന്റെ ഗോള്‍ വന്നതും. പക്ഷേ ആ ചൂട് നിലനിര്‍ത്താന്‍ പരാജയപ്പെട്ടു. ഫിറ്റ്‌നസിന്റെ കാര്യത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങള്‍ നിരാശപ്പെടുത്തുകയാണ്. ഹോം മാച്ചുകളുടെ ആനുകൂല്യമാണ് ടീം കൈവിട്ടുകളയുന്നത്. ഇനിയുള്ള എല്ലാ മല്‍സരങ്ങളും ജയിച്ചാല്‍ മാത്രമേ മുന്നോട്ടു പോകാനാകൂ. സ്വന്തം ജയം മാത്രമല്ല, മറ്റു ടീമുകളുടെ തോല്‍വിയും ഇനി കേരളത്തിന്റെ നിലനില്‍പ്പിന് ആവശ്യമാണെന്നും വിജയന്‍ പറയുന്നു.

2-1നായിരുന്നു കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരാജയം. ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി.കെ വിനീതാണ് ആശ്വാസ ഗോള്‍ നേടിയത്. അതേസമയം, വീണുകിട്ടിയ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് ബ്ലാസ്റ്റേഴ്‌സിന് വിനയായി.

ലീഗില്‍ 12 മത്സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ മൂന്നു ജയം ഉള്‍പ്പെടെ 14 പോയിന്റാണുള്ളത്. മറ്റു ടീമുകളെല്ലാം കേരളത്തേക്കാള്‍ കുറച്ചു മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ നാലു സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ അഞ്ചു പോയിന്റിന്റെ മുന്‍തൂക്കവും ഉണ്ട്.